ബിജെപിക്കായി കോൺഗ്രസിന്റെ ഉദാരമനസ്‌കത; ചട്ടം ലംഘിച്ച് സംസാരിക്കാൻ അവസരം
ബിജെപി എംഎൽഎ ബി.ബി.ഗോപകുമാർ ആണ് സ്പീക്കറുടെ ഔദാര്യം.
Publish Date: Tue, 02 Jun 2026 (12:11 IST)
Updated Date: Tue, 02 Jun 2026 (13:34 IST)
കേരള നിയമസഭയിൽ ബിജെപി മമത പരസ്യമാക്കി കോൺഗ്രസ്. ചട്ടം ലംഘിച്ച് ബിജെപിക്കു പ്രതിനിധിക്കു സംസാരിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവസരം നൽകി. അടിയന്തര പ്രമേയ നോട്ടീസിൽ വാക്ക്ഔട്ട് പ്രസംഗം നടക്കുന്നതിനു മുൻപാണ് ബിജെപി പ്രതിനിധിക്കു സംസാരിക്കാൻ അവസരം നൽകിയത്.
ബിജെപി എംഎൽഎ ബി.ബി.ഗോപകുമാർ ആണ് സ്പീക്കറുടെ ഔദാര്യം. ചട്ടപ്രകാരം വാക്ക്ഔട്ട് പ്രസംഗത്തിനു ശേഷം മാത്രമേ മറ്റു പ്രതിനിധികൾക്കു (അതും ആവശ്യമെങ്കിൽ) സംസാരിക്കാൻ അനുമതി നൽകാവൂ. എന്നാൽ വാക്ക്ഔട്ട് പ്രസംഗത്തിനു മുൻപേ ബിജെപി പ്രതിനിധി എഴുന്നേറ്റുനിൽക്കുകയും സ്പീക്കർ സംസാരിക്കാൻ അനുമതി നൽകുകയുമായിരുന്നു.
കോൺഗ്രസ് അടക്കമുള്ള ഭരണപക്ഷ കക്ഷികൾ സ്പീക്കറുടെ നടപടിയിൽ യാതൊരു വിയോജിപ്പും അറിയിച്ചില്ല. ഇത് കോൺഗ്രസിന്റെ ബിജെപി ബന്ധത്തിനു പരസ്യ തെളിവായി. അതേസമയം സ്പീക്കറുടെ ചട്ടലംഘനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ദീർഘകാലത്തെ പരിചയസമ്പത്തുള്ള സ്പീക്കർ ചട്ടലംഘനം നടത്തിയാണ് ബിജെപി പ്രതിനിധിക്കു സംസാരിക്കാൻ അവസരം നൽകിയതെന്ന് പിണറായി ചൂണ്ടിക്കാട്ടി. അത്രയും ഉദാരമനസ്‌കത കാണിക്കണമായിരുന്നെങ്കിൽ വാക്ക്ഔട്ട് പ്രസംഗത്തിനു ശേഷം മാത്രം അവസരം നൽകാമായിരുന്നു. സ്പീക്കറുടെ നടപടി സഭയുടെ ചട്ടങ്ങളുടെ വ്യതിയാനമായി പോയെന്നും പിണറായി വിമർശിച്ചു.