Publish Date: Wed, 06 Apr 2022 (19:42 IST)
Updated Date: Wed, 06 Apr 2022 (19:45 IST)
മാനന്തവാടി: വയനാട്ടിൽ ആർ.ടി.ഒ ഓഫീസ് ജീവനക്കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി സബ് ആർ.ടി.ഒ ഓഫീസ് ജീവനക്കാരി ഇടവക എള്ളുമന്ദം പുലിയാരുമറ്റത്തിൽ സിന്ധു എന്ന 42 കാരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സീനിയർ ക്ളാർക്കായ സിന്ധു കഴിഞ്ഞ ഒമ്പതു വർഷമായി മാനന്തവാടി ഓഫീസിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഭിന്നശേഷിക്കാരിയായ സിന്ധുവിനെ സഹോദരന്റെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഇവർ അവിവാഹിതയാണ്. ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയെന്നാണ് കുടുംബം ആരോപിക്കുന്നത്.
ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയെന്ന് സഹോദരൻ നോബിൾ ആരോപിച്ചു. കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തതാണ് മറ്റു ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റപ്പെടുത്തതാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നു എന്നുമാണ് കുടുംബം പറയുന്നത്. എന്നാൽ സിന്ധുവുമായി യാതൊരുവിധ തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല എന്നാണു മാനന്തവാടി ജോയിന്റ് ആർ.ടി.ഒ പറഞ്ഞത്.