Publish Date: Mon, 03 Sep 2018 (09:00 IST)
Updated Date: Mon, 03 Sep 2018 (09:01 IST)
പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുകയാണ്. ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെയൊരു ദിവസം മാത്രം മരിച്ചത് 10 പേരാണ്. എന്നാൽ, ഇതിൽ ഒരാളുടെ മരണം മാത്രമാണ് എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആകെ 43 പേർ പ്രളയത്തിനു ശേഷം എലിപ്പനി ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. സംസ്ഥാനത്താകെ 33 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 68 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. വയനാട്ടിൽ ഒരാൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു.
നൂറിലധികം ആളുകൾ എലിപ്പനിയുടെ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ നിരീഷണത്തിലാണ്. ഏറ്റവും കൂടുതൽ രോഗം സ്ത്രീകരിച്ചിരിക്കുന്നത് കോഴിക്കോട് ജില്ലയിൽ നിന്നുമാണ് സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചവരിൽ 28 പേരും കോഴിക്കോട് വ്നിന്നുമാണ്. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും കോഴിക്കോട് തന്നെയാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
സംസ്ഥാനത്ത് പ്രളയം ബാധിച്ച എല്ലാ മേഖലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രളയത്തിനു ശേഷം എലിപ്പനി പടർന്നേക്കും എന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.