പ്രളയക്കെടുതിയിൽ കേരളം; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി പിന്നിട്ടു, രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യം സംസ്ഥാനത്തേക്ക് എത്തുന്നു
പ്രളയക്കെടുതിയിൽ കേരളം; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി പിന്നിട്ടു, രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യം സംസ്ഥാനത്തേക്ക് എത്തുന്നു
Publish Date: Thu, 16 Aug 2018 (11:36 IST)
Updated Date: Thu, 16 Aug 2018 (11:40 IST)
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ശക്തമാകുന്നു. 30 പേരുടെ മിലിട്ടറി എൻജിനിയറിങ് ടാസ്ക് ഫോഴ്സ് കോഴിക്കോടെത്തി. രണ്ടു ഗ്രൂപ്പ് ഫോഴ്‌സ് തിരുവനന്തപുരത്തെത്തി. ഭോപ്പാലിൽനിന്നുള്ള മറ്റൊരു സംഘം തിരുവനന്തപുരത്ത് ഉച്ചയ്ക്കെത്തും. ഓരോ ഗ്രൂപ്പിലും 50 പേർ വീതമാകും ഉള്ളത്.
അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുകയാണ്. പരമാവധി സംഭരണശേഷമായ 142 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്.
അതേസമയം, മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം പുറത്തേക്കു വിടുന്നതിനാൽ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കൻഡിൽ 15,00,000 ലീറ്റർ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്‌ക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടുന്നതിനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു.