പതിനാറ് വയസുള്ള പെൺകുട്ടിയെ പറശ്ശിനിക്കടവ് ലോഡ്‌ജിൽ വെച്ച് ബലാത്സംഗം ചെയ്‌ത സംഭവം; പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേര്‍ കൂടി അറസ്റ്റില്‍
പതിനാറ് വയസുള്ള പെൺകുട്ടിയെ പറശ്ശിനിക്കടവ് ലോഡ്‌ജിൽ വെച്ച് ബലാത്സംഗം ചെയ്‌ത സംഭവം; പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേര്‍ കൂടി അറസ്റ്റില്‍
Publish Date: Thu, 06 Dec 2018 (13:26 IST)
Updated Date: Thu, 06 Dec 2018 (13:28 IST)
കണ്ണൂർ പറശ്ശിനിക്കടവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ അച്ഛനടക്കം ഏഴുപേർ കൂടി അറസ്റ്റിൽ. 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഡി വൈ എഫ് ഐ തളിയിൽ യൂണിറ്റ് സെസ്ക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പുറമെ പഴയങ്ങാടി, കുടിയാന്മല പൊലീസ് സ്റ്റേഷനിലും പെണ്‍കുട്ടിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. വളപട്ടണത്ത് ആറോളം കേസുകളും രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരെയും കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും ആണ് ഇതിന് മുമ്പ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കുട്ടിയുമായി പരിചയം ഉണ്ടാക്കിയെടുക്കുകയും തുടർന്ന് പരിചയപ്പെട്ട ആളെ കാണാൻ പെൺകുട്ടി പറശ്ശിനിക്കടവ് ലോഡ്‌ജിൽ എത്തുകയുമായിരുന്നു. അവിടെ നിന്നാണ് കൂട്ട ബലാത്സംഗത്തിന് പെൺകുട്ടി ഇരയായത്.
അതേസമയം, ആ ദിവസത്തെ ദൃശ്യങ്ങൾ സംഘം വീഡിയോയായി പകർത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. കൂടാതെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ശേഷം സഹോദരൻ അമ്മയോട് കാര്യങ്ങൾ പറയുകയും പെൺകുട്ടിയോട് സത്യാവസ്ഥ തേടുകയും ചെയ്‌തു. തുടർന്ന് പെണ്‍കുട്ടി വനിതാ സെല്ലില്‍ പരാതി നൽകുകയും ചെയ്തു.