ബംഗാളിയായ ‘ഓഖി’ ചില്ലറക്കാരനല്ല, 220 കിലോമീറ്റർ വേഗത്തില്‍ ആഞ്ഞടിക്കുന്ന ഭീകരനാണിവന്‍!
ബംഗാളിയായ ‘ഓഖി’ ചില്ലറക്കാരനല്ല, 220 കിലോമീറ്റർ വേഗത്തില്‍ ആഞ്ഞടിക്കുന്ന ഭീകരനാണിവന്‍!
Publish Date: Thu, 30 Nov 2017 (17:36 IST)
Updated Date: Thu, 30 Nov 2017 (17:38 IST)
അപ്രതീക്ഷിതമായി എത്തിയ ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കി. ‘കണ്ണ്’ എന്ന് അര്‍ഥമുള്ള ബംഗാളി പേരാണ് ഓഖി. ബംഗ്ലാദേശിലാണ് ഓഖി എന്ന പേര് കൂടുതലായി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തുനിന്നു 120 കിലോമീറ്റര്‍ തെക്കു മാറി കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമർദത്തിന്റെ ഫലമായി രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റാണ് തെക്കൻ കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം.
മണിക്കൂറില്‍ 75 കിലോമീറ്ററിലധികം വേഗതയുള്ള ചുഴലിക്കാറ്റ് തീരദേശ പ്രദേശങ്ങളിലുള്‍പ്പെടെ കനത്ത നാശനഷ്‌ടമാണ് ഉണ്ടാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലാണ് മഴയും കാറ്റും കൂടുതല്‍ കെടുതി വിതച്ചത്. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്തിനു തെക്കു പടിഞ്ഞാറു മാറി രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. സിവിയർ സൈക്ലോണിക് സ്ട്രോം (എസ്‌സിഎസ്) വിഭാഗത്തിൽപ്പെട്ട ഓഖി അപകടകാരിയായ ചുഴലിക്കാറ്റാണ്. മണിക്കൂറില്‍ 220 കിലോമീറ്റർ വരെ വേഗത്തിലാകും കാറ്റ് വീശുകയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇതിനാല്‍ ശക്തമായ മഴയ്‌ക്ക് സാധ്യത നിലനില്‍ക്കുകയാണ്.
തെക്കന്‍ കേരളത്തില്‍ 120 കിലോമമീറ്റര്‍ വേഗത്തിലും മിനിക്കോയി ദ്വീപുകളില്‍ 480 കിലോമീറ്റര്‍ വേഗത്തിലും, ശ്രീലങ്കയില്‍ 340 കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് വിവരം. ഇതിനാല്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍പ്രദേശത്തും മലയോര മേഖലകളിലും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ഇപ്പോൾ വീശിയടിക്കുന്നത്. രാത്രിയാകുന്നതോടെ കാറ്റിനൊപ്പം മഴയും ശക്തമാകും. അടുത്ത 48 മണിക്കൂറിനുള്ളല്‍ 55- 65 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ തെക്കന്‍ കേരളത്തിലും 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ്‌നാട്ടിലും കാറ്റ് വീശിയേക്കും. ഇപ്പോള്‍ ലക്ഷദ്വീപ് തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തിയേക്കും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കിയിലെ പലയിടത്തും കനത്ത കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.