Publish Date: Mon, 17 Sep 2018 (08:01 IST)
Updated Date: Mon, 17 Sep 2018 (08:01 IST)
കന്യാസ്ത്രീ തനിക്കെതിരെ ഉന്നയിച്ച പീഡന ആരോപണം സത്യമല്ലെന്നും നിയമനടപടികളുമായി സഹകരിക്കാൻ ഒരുക്കമാണെന്നും ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ഇക്കാര്യം വ്യക്തമാക്കി ബിഷപ്പ് മാർപാപ്പയ്ക്കു കത്തയച്ചു. തന്നെ ജലന്തർ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണമെന്നതാണ് കത്തിലെ പ്രധാന ആവശ്യം.
കേസിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിനാലാണു ഭരണച്ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. 19ന് കേരളത്തിലെത്തുമെന്നും ബിഷപ് കത്തില്‍ പറയുന്നു.
അതേസമയം, ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു ഹൈക്കോടതി ജംക്‌ഷനിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്കു കടന്നു. രാവിലെ കന്യാസ്ത്രീയുടെ സഹോദരി നിരാഹാരം ആരംഭിക്കും. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി കൂടുതൽ വൈദികർ സമരപ്പെന്തലിലെത്തിയിരുന്നു.
കന്യാസ്ത്രീകളുടെ സമരം അതിരു കടന്നതും അംഗീകരിക്കാനാവാത്തതുമാണ് എന്ന് കെ സി ബി സി നിലപട് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് കൂടുതൽ വൈദികർ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.