Publish Date: Tue, 01 Nov 2022 (19:28 IST)
Updated Date: Tue, 01 Nov 2022 (19:30 IST)
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗോവിന്ദാപുരം ആട്ടയാംപതിയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ ഇവരുടെ ഭർത്താവിന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2014 ഫെബ്രുവരി പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭർത്താവിന്റെ സംശയരോഗമാണ് കൊലപാതക കാരണം. ആട്ടയാംപതി ഓലപ്പുരയ്ക്കൽ ദീപ എന്ന ഇരുപത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് വിനു എന്ന നാല്പതുകാരനെ മണ്ണാർക്കാട് എസ്.സി., എസ്.ടി പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
ഇവർക്ക് രണ്ട കുട്ടികളാണുള്ളത്. മൂത്ത കുട്ടിയെ സ്‌കൂളിലേക്ക് അയച്ച ശേഷം രണ്ടാമത്തെ കുട്ടിയെ അംഗനവാടിയിൽ അയക്കാൻ തയ്യാറാകുന്നതിനിടെ ഭർത്താവ് വിനു ദീപയെ മടവാളുകൊണ്ട് വെട്ടി. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപയുടെ ശരീരത്തിൽ ആഴത്തിലുള്ള പതിനൊന്നു വെട്ടുകളാണ് ഉണ്ടായിരുന്നത്. ആലത്തൂർ എ.എസ്.പി ആയിരുന്ന കാർത്തിക് ആണ് അന്വേഷണം നടത്തിയത്. എന്നാൽ അന്തിമ കുറ്റപത്രം നൽകിയത് ഇപ്പോഴത്തെ എ.ഐ.ജി ഹരിശങ്കറാണ്.