Publish Date: Fri, 14 Sep 2018 (15:51 IST)
Updated Date: Fri, 14 Sep 2018 (15:52 IST)
ചാരക്കേസിലെ വിധിയിലൂടെ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞെന്നു മകനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കരുണാകരനെ ചതിച്ചത് പി.വി. നരസിംഹറാവുവാണെന്നും കരുണാകരന്റെ രാജിക്കായി അദ്ദേഹം സമ്മർദ്ദം ചെലുത്തിയെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അച്ഛൻ കടുത്ത മാനസികപീഡനം അനുഭവിച്ചു. നീതി കിട്ടാതെ മരിച്ചത് അദ്ദേഹം മാത്രമാണ്. വിധിയെ സ്വാഗതം ചെയ്യുന്നു.- മുരളീധരൻ പറഞ്ഞു.
കരുണാകരനെ ചാരക്കേസിൽ കുടുക്കിയത് അഞ്ച് പേരാണെന്ന് മകൾ പത്മജ വേണുഗോപാൽ ആരോപിച്ചിരുന്നു. കേസിൽ അച്ഛന് നീതി കിട്ടണമെങ്കിൽ ആ അഞ്ച് പേരുടെ പേരുകൾ പറയേണ്ടി വരുമെന്നാണെങ്കിൽ താനത് ജുഡീഷ്യൽ കമ്മിഷനോടു പറയുമെന്നും പത്മജ പറയുന്നു.
വിശ്വസിച്ച് കൂടെ നിന്നവർ പോലും അച്ഛനെ കൈവിട്ടു. അവർ അച്ഛനെ തള്ളിപ്പറയുകയായിരുന്നുവെന്നും പത്മജ പറയുന്നു. മരണം വരെ അച്ഛനു സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. അച്ഛന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടതു പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കൾ ഇന്നും സുരക്ഷിതരാണ്. അവർക്കുള്ള ഇരുട്ടടിയാണ് ഇന്നത്തെ വിധിയെന്ന് പത്മജ പ്രതികരിച്ചു.