കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി
എം.ടി വാസുദേവൻ നായർ അന്തരിച്ചു
Publish Date: Wed, 25 Dec 2024 (23:58 IST)
Updated Date: Thu, 26 Dec 2024 (00:02 IST)
വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. മലയാളി സാഹിത്യ സിനിമ ലോകത്ത് ഇതിഹാസ തുല്യമായ സംഭവങ്ങൾ അർപ്പിച്ച എം.ടി ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി അദ്ദേഹം ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായി. ഇതോടെ ആരോഗ്യനില വഷളായി. നിലവിൽ യന്ത്രങ്ങളുടെ സഹായമില്ലാതെ തന്നെ എംടിക്ക് ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.