'കോടതി വിധി അനുകൂലമാണ്, ഇഷ്‌ടമുള്ള സ്‌ത്രീകൾക്ക് ശബരിമലയിലേക്ക് പോകാം, അല്ലാത്തവർ പോകേണ്ട; സ്‌ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല'- കോടിയേരി ബാലകൃഷ്‌ണൻ
'കോടതി വിധി അനുകൂലമാണ്, ഇഷ്‌ടമുള്ള സ്‌ത്രീകൾക്ക് ശബരിമലയിലേക്ക് പോകാം, അല്ലാത്തവർ പോകേണ്ട; സ്‌ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല'- കോടിയേരി ബാലകൃഷ്‌ണൻ
Publish Date: Fri, 05 Oct 2018 (10:33 IST)
Updated Date: Fri, 05 Oct 2018 (10:35 IST)
ശബരിമല സ്‌ത്രീ വിഷയവുമായി ബന്ധപ്പെട്ട് നിലപാടുകൾ മയപ്പെടുത്തി സിപിഎം. സ്‌ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കി. പാർട്ടി മുഖപത്രമായ 'ദേശാഭിമാനി'യിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
"ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ല. അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെ"ന്ന് ലേഖനത്തിൽ പറയുന്നു.
'വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരംകൊള്ളിച്ച് സമരത്തിനിറക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യണ്. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്. ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണ്.
പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയില്‍ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്നുപോകുന്നു. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന പ്രവണത തലയുയര്‍ത്തുന്നത്. ആ പണിക്ക് ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി പുറപ്പെടുന്നത് ഭരണഘടനാവിരുദ്ധവും സ്ത്രീസ്വാതന്ത്ര്യ നിഷേധവുമാണെ'ന്നും കോടിയേരി വ്യക്തമാക്കി.