Publish Date: Fri, 05 Aug 2022 (12:36 IST)
Updated Date: Fri, 05 Aug 2022 (12:39 IST)
കേരളത്തിൽ ജൂലായ് 31 മുതൽ വെള്ളിയാഴ്ച വരെ പെയ്തത് 115 ശതമാനം അധികമഴ. ഈ ദിവസങ്ങളിൽ സാധാരണയായി 73.2 മില്ലീമീറ്റർ മഴയായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ 157.5 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കിയിൽ 109.2 മില്ലീമീറ്ററിന് പകരം 248.9 മില്ലീമീറ്റർ മഴ പെയ്തു. കനത്തമഴയ്ക്കൊപ്പം അണക്കെട്ടുകൾ തുറന്നത് സംസ്ഥാനത്ത് കാലാവസ്ഥക്കെടുതികൾ രൂക്ഷമാക്കി. ബംഗാൾ ഉൾക്കടലിൽ പുതുതായി ന്യൂനമർദ്ധം രൂപം കൊള്ളുന്നുവെന്ന വാർത്തകളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 22 മരണങ്ങളാണ് ഈ കാലവർഷത്തിൽ റിപ്പോർട്ട് ചെയ്തത്. പെരിങ്ങൽക്കുത്ത്,തമിഴ്‌നാടിലെ ഷോളയാർ,കേരള ഷോളയാർ അണക്കെട്ടുകൾ തുറന്നതോടെ ചാലക്കുടിപ്പുഴയിൽ ജലനിരപ്പുയർന്നു. ഇടുക്കി അണക്കെട്ടിൻ്റെ ജലനിരപ്പ് രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലർട്ടിലേക്ക് നീളുകയാണ്. 2018ലെ പ്രളയകാലത്ത് ആളുകൾ മാറിപോവേണ്ടി വന്ന പ്രദേശങ്ങളിലുള്ളവർ മാറിത്താമസിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.