Publish Date: Thu, 06 Sep 2018 (08:18 IST)
Updated Date: Thu, 06 Sep 2018 (08:19 IST)
അതിജീവനത്തിന്റെ പാതയിലാണ് കേരളം. അതിന്റെ ഭാഗമായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്ന നിർബന്ധ നിലപാടിൽ നിന്നും അയഞ്ഞ് സർക്കാർ. നിയമതടസ്സവും പല കോണുകളിൽ നിന്നുള്ള എതിർപ്പുമാണ് കാരണം.
അതേസമയം, ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണം എന്ന് അഭ്യർത്ഥിക്കും. ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും സർക്കാർ അറിയിച്ചു. ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ നിർബന്ധിതമായി സംഭാവന പിരിക്കാൻ നിലവിൽ നിയമമില്ല.
രണ്ടുദിവസത്തെ ശമ്പളം ഈടാക്കാൻ പ്രളയത്തിന്റെ ആരംഭത്തിൽ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. ഒരു മാസത്തെ സാലറി ചലാഞ്ചിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. ഇക്കാര്യത്തിൽ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാർ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയിൽപെടുത്താമെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.
ജീവനക്കാരിൽ പലരും പ്രളയദുരന്തത്തിൽപെട്ടവരാണെന്നും അവരിൽനിന്ന് ഇനിയും പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കൾ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.