വയനാട് ഫണ്ട് ധനലക്ഷ്മി ബാങ്കിൽ ആയിരിക്കും; ഉറപ്പില്ലാതെ കെ.സി.വേണുഗോപാൽ
ഏതാണ്ട് 100 കോടിയിലേറെ തുക കോൺഗ്രസ് പിരിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
Publish Date: Sat, 04 Apr 2026 (09:42 IST)
Updated Date: Sat, 04 Apr 2026 (09:46 IST)
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി പിരിച്ച തുക തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ ആയിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നേതാവായിട്ടും കോൺഗ്രസ് പിരിച്ച കോടികൾ എവിടെയാണെന്ന് കൃത്യമായി പറയാൻ വേണുഗോപാലിനു സാധിച്ചിട്ടില്ല.
ഏതാണ്ട് 100 കോടിയിലേറെ തുക കോൺഗ്രസ് പിരിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ മൂന്നര കോടി ചെലവഴിച്ച് സ്ഥലം വാങ്ങിയതല്ലാതെ മറ്റൊന്നും കോൺഗ്രസ് ചെയ്തിട്ടില്ല. എന്നാൽ പിരിച്ച തുകയേക്കാൾ കൂടുതൽ ഭൂമി വാങ്ങി ചെലവായെന്നാണ് കെ.സി.വേണുഗോപാലിന്റെ വിചിത്രവാദം.
' വയനാടിനായി പിരിച്ച ഫണ്ട് കൃത്യമായും ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടിലുണ്ട്. എത്ര ഫണ്ട് പിരിച്ചിട്ടുണ്ടെന്നതിനു കൃത്യമായി അക്കൗണ്ടിലുണ്ട്. ആ അക്കൗണ്ടിനനുസരിച്ച് അവിടെ ഭൂമി വാങ്ങിയിട്ടുണ്ട് മൂന്ന് പ്ലോട്ട്. അത് വാങ്ങിയതിനു കൃത്യമായ രേഖകളുണ്ട്. പിരിച്ചതിനേക്കാൾ കൂടുതലാണ് ഭൂമി വാങ്ങിക്കാൻ കൊടുത്തത്. പിരിച്ചതിനേക്കാൾ കുറവല്ല. ബാക്കി തുക പിസിസി അക്കൗണ്ടിൽ നിന്നെടുത്തു. ഇതെല്ലാം പറയാൻ ഞാനല്ല ബാധ്യതപ്പെട്ട ആൾ. കെപിസിസിയാണ് പറയേണ്ടത്, അവര് പറയും. വരും ദിവസങ്ങളിൽ അത് പറയും,' വേണുഗോപാൽ പറഞ്ഞു.
എവിടെയായിരിക്കും ഫണ്ട് എന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ 'അത് തിരുവനന്തപുരത്ത് ആയിരിക്കും' എന്നാണ് വേണുഗോപാൽ പറയുന്നത്. ഏത് അക്കൗണ്ടിൽ, എത്ര തുക പിരിച്ചു, എത്ര ചെലവായി എന്നുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം വേണുഗോപാൽ ഒഴിഞ്ഞുമാറി.
രേണുക വേണു
Publish Date: Sat, 04 Apr 2026 (09:42 IST)
Updated Date: Sat, 04 Apr 2026 (09:46 IST)