Publish Date: Mon, 03 Sep 2018 (20:38 IST)
Updated Date: Mon, 03 Sep 2018 (20:44 IST)
സംസ്ഥാനത്ത് പ്രളയത്തിനു ശേഷം എലിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മൂന്നാഴ്ചക്കാലത്തേക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എലിപ്പയുടെ ലക്ഷണം കാണിക്കുന്ന എല്ലാ പനികളെയും എലിപ്പനിയായി കണക്കാക്കി ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു.
എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളും സജ്ജമാക്കും. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനായും നടപടികൾ സ്വീകരിക്കും. ആളുകൾ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓഗസ്റ്റ് 15 മുതൽ എലിപ്പനി ബാധിച്ച് എട്ട് പേരും എലിപ്പനിയുടെ ലക്ഷണങ്ങളോടെ 37 പേരും മരണപ്പെട്ടു. നിലവിൽ 523 പേർ രോഗ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിട്ടുണ്ട്. ഡെങ്കിയും കോളറയും പടർന്നു പിടിക്കുന്നതിനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.