Publish Date: Fri, 26 Oct 2018 (14:16 IST)
Updated Date: Fri, 26 Oct 2018 (14:17 IST)
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. റോഡുകളുടെ ശോചനീയവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോർട്ട് ജഡ്ജിമാർ നൽകിയ കത്ത് കോടതി പൊതു താൽപര്യ ഹർജിയായി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
വി ഐ പികൾ വന്നാൽ മാത്രമേ റോഡുകൾ നന്നാക്കു എന്ന സ്ഥിതി മാറണം. റോഡുകൾ നന്നാക്കാൻ അപകടത്തിലൊപെട്ട് ആളുകൾ മരിക്കണോ എന്നും കോടതി ചോദിച്ചു. ദീർഘവീക്ഷണത്തോടെ വേണം ഇനി റോഡുകൾ നിർമ്മിക്കാൻ. റോഡുകളിൽ ഇനി ജീവനുകൾ പൊലിയാൻ പാടില്ല.
സംസ്ഥാനത്ത് മികച്ച റോഡുകൾ നിലനിർത്താനുള്ള സംവിധാനങ്ങൾ വേണം. റോഡുകൾ പെട്ടന്നു തകരുന്നതിൽ കരാറുകാരെ കുറ്റക്കാരാക്കണം. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശം നൽകി.