Publish Date: Wed, 19 Sep 2018 (18:50 IST)
Updated Date: Wed, 19 Sep 2018 (19:15 IST)
കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായ പരാതിയിൽ ജലന്ധർ ഭിഷപ്പിനെ ചോദ്യം ചെയ്യുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനാണ് വിരമമായിരിക്കുന്നത്. കോട്ടയം എസ് പിയുടെയും ഡി വൈ എസ് പിയുടെയും നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ 104 ചോദ്യങ്ങൾക്കാണ് ഫ്രാങ്കോ മുളക്കൽ ഉത്തരം നൽകിയിരിക്കുന്നത്.
തങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുക മത്രം ചെയ്താൽ മതി എന്ന് ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ തന്നെ പൊലീസ് ഫ്രാങ്കോ മുലക്കലിനോട് വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീ ആദ്യമായി ബലാത്സംത്തിനിരയായതായി പരാതിയിൽ പറയുന്ന ദിവസം താൻ മഠത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് നേരത്തെ ബിഷപ്പ് മൊഴി നൽകിയിരുന്നത്, എന്നാൽ ഇന്നു നടന്ന ചോദ്യം ചെയ്യലിൽ താൻ മഠത്തിൽ പൊയിരുന്നതായും എന്നാ അവിടെ തങ്ങിയിരുന്നില്ലെന്നും മൊഴി തിരുത്തിയിട്ടുണ്ട്.
തനിക്കെതിരെ കന്യാസ്ത്രീ നൽകിയ പല തെളിവുകളും എഡിറ്റുചെയ്തുണ്ടാക്കിയതാണെന്ന് ബിഷപ്പ് പൊലീസിനോട് വ്യക്തമാക്കി, പരാതിക്കാരിയായ കന്യാസ്ത്രീയും ബിഷപ്പും ഒരുമിച്ചു പങ്കെടുത്ത ഒരു ചടങ്ങിന്റെ ദൃശ്യങ്ങളും ഫ്രാങ്കോ മുളക്കൽ പൊലീസിനു കൈമാറിയിട്ടുണ്ട്. കന്യാസ്ത്രീ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചടങ്ങിൽ പങ്കെടുക്കുന്നത് എന്നുമായിരുന്നു ഫ്രാങ്കോ മുളക്കലിന്റെ പ്രധാന വാദം
തന്നെ അപകീർത്തിപ്പെടുത്താനായി കെട്ടിച്ചമച്ച കേസാണ് ഇതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബിഷപ്പ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നും ബിഷപ്പ് മടങ്ങി. നാളെ രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഫ്രാങ്കോ മുളക്കൽ വീണ്ടും ഹാജരാവണം. ചോദ്യംചെയ്യൽ പൂർത്തിയായതിനു ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിൽ തീരുമാബമെടുക്കു എന്ന് കോട്ടയം എസ് പി ഹരിശങ്കർ വ്യക്തമാക്കി.
Sumeesh
Publish Date: Wed, 19 Sep 2018 (18:50 IST)
Updated Date: Wed, 19 Sep 2018 (19:15 IST)