Publish Date: Thu, 24 Mar 2022 (16:18 IST)
Updated Date: Thu, 24 Mar 2022 (16:19 IST)
പത്തനംതിട്ട: ദേവസ്വം ബോർഡ് വക സ്‌കൂളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. ഇടയാറന്മുള എരുമക്കാട് പരുത്തുപാറ രാധാനിലയം രാകേഷ് കുമാർ (36) ആണ് പോലീസ് വലയിലായത്.
ഉള്ളന്നൂർ പൊട്ടന്മലയിലെ സോണി നിവാസിൽ സോണി എന്നയാൾ രണ്ടു വർഷം മുമ്പ് നൽകിയ പരാതിയെ തുടർന്നാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. സോണിയുടെ ഭാര്യയുടെ സഹോദരി രമ്യ മോഹന് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു 2018 ഒക്ടോബറിൽ ആദ്യം മൂന്നു ലക്ഷവും പിന്നീട് അഞ്ചു ലക്ഷം രൂപയും രാകേഷ് വാങ്ങി. ഇതിനു ശേഷം ദേവസ്വം ബോർഡിന്റേത് എന്ന നിലയിൽ ഒരു വ്യാജ ലെറ്റർപാഡിൽ നിയമന ഉത്തരവ് എന്ന രീതിയിൽ ഒരു കത്തും നൽകി.
എന്നാൽ ഏറെ ദിവസം കാത്തിരുന്നിട്ടും ജോലി ലഭിച്ചില്ല. പണം തിരികെ കിട്ടാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ അയൂബ്ഖാൻറെ നേതൃത്വത്തിൽ കേസ് അന്വേഷിച്ചു എസ്.ഐ. മാനുവലി പ്രതിയെ അറസ്റ് ചെയ്യുകയും ചെയ്തു.