Publish Date: Tue, 16 Jul 2019 (12:39 IST)
Updated Date: Tue, 16 Jul 2019 (12:42 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളേജിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാതിരുന്ന അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് നയമറിയിച്ച് ഫേസ്‌ബുക്കില്‍.
കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിട്ടും ദീപ നിശാന്ത് എന്തുകൊണ്ട് പ്രതികരിച്ചില്ല, എന്താണ് പറയാനുള്ളത് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അവര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.
പണ്ടത്തെ എസ്‌എഫ്‌ഐക്കാരിയല്ല.. ഇപ്പോഴത്തെ ഡിവൈഎഫ്ഐ ക്കാരിയുമല്ല. ഇടതുപക്ഷാഭിമുഖ്യമുണ്ട്. പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നുവെന്ന് ദീപ ഫേസ്‌ബുക്കില്‍ കുറിച്ചു.
പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്.പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തൽക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല.
സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചർച്ചയിൽ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചർച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ല.
ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്കാരം.