Publish Date: Thu, 23 Jul 2020 (08:19 IST)
Updated Date: Thu, 23 Jul 2020 (08:22 IST)
മലപ്പുറം: മാലപ്പുറം ജില്ലയിൽ വീണ്ടും ആശങ്ക. സമ്പർക്ക രോഗികളൂടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നതാണ് വീണ്ടും ആശങ്ക വർധിപ്പിയ്ക്കുന്നത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 61 പേരില്‍ 35 പേര്‍ക്ക് സമ്പർത്തിലൂടെയാണ് രോഗബാധ. ഇതില്‍ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഉടവിടം വ്യക്തമാവാത്ത രോഗികളിൽ 11 പേര്‍ ജില്ലയിലെ വിവിധ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവരാണ്.
ആറു പേര്‍ നിലമ്പൂര്‍, മമ്പാട്, എടക്കര മേഖലകളില്‍ ഉളളവരാണ്. കൊണ്ടോട്ടി, ചോക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവരാണ് മറ്റ് അഞ്ചു പേര്‍. പെരിന്തല്‍മണ്ണയിലെ ഹോട്ടലിലെ പാചകക്കാരന്‍, നിലമ്പൂരിലെ വ്യവസായ ശാലയിലെ ജോലിക്കാരന്‍, നിലമ്പൂരിലെ തന്നെ ട്രാവല്‍സ് ഡ്രൈവര്‍, തിരൂരങ്ങാടി സ്വദേശിയായ മദ്രസ അധ്യാപകന്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഉറവിടം അറിയാത്ത രോഗബാധിതരുടെ കൂട്ടത്തിൽ ഉണ്ട്. '
ജില്ലയുടെ പല ഭാഗങ്ങളീൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിയ്ക്കാം എന്നാണ് ഇത് സൂചിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നിലമ്പൂര്‍ താലൂക്ക് ആശുപത്രി ഡ്രൈവറുടെ കുടുംബത്തിലെ നാല് പേര്‍ക്കും രോഗബാ സ്ഥിരീകരിച്ചു. നിലമ്പൂരും, കൊണ്ടോട്ടിയും കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടി നഗരസഭാ പരിധി മുഴുവനും കണ്ടെയ്ൻമെന്റ് സോണാക്കി നിയത്രണങ്ങൾ ഏർപ്പെടുത്തിയിരിയ്ക്കുകയാണ്.