Publish Date: Mon, 02 May 2022 (13:38 IST)
Updated Date: Mon, 02 May 2022 (13:40 IST)
ശ്രീനിവാസന്‍ വധക്കേസ് പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരേ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പികളിൽ തീ പിടിക്കാത്തതിനാൽ അപകടമുണ്ടായില്ലെന്ന് ഹേമാംബിക നഗര്‍ പോലീസ് പറഞ്ഞു.
ഫിറോസിന്റെ ഭാര്യയും മാതാപിതാക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. സംഭവത്തെ തുടർന്ന് വീടിന് പോലീസ് കാവലേർപ്പെടുത്തി. അതേസമയം ശ്രീനിവാസന്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി കഴിഞ്ഞദിവസം അറസ്റ്റിലായി. മുണ്ടൂര്‍ പൂതനൂര്‍ പള്ളിപ്പറമ്പ് നിഷാദ് മന്‍സിലില്‍ നിഷാദ് (38), ശംഖുവാരത്തോട് സ്വദേശികളായ അക്ബര്‍ (25), അബ്ബാസ് (32) എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ മുപ്പതോളം പ്രതികളുണ്ടാവുമെന്നാണ് സൂചന. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും പോലീസ് പറഞ്ഞു. മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയും കൃത്യത്തിൽ പങ്കെടുത്ത മൂന്നുപേരും അടക്കമുള്ള പകുതിയോളം പേർ ഇപ്പോഴും ഒളിവിലാണ്.