എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടി; അറസ്‌റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി - ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും തള്ളി
എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടി; അറസ്‌റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി - ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും തള്ളി
Publish Date: Thu, 05 Jul 2018 (15:37 IST)
Updated Date: Thu, 05 Jul 2018 (15:39 IST)
പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്ക് സ്നിഗ്ധയ്‌ക്ക് തിരിച്ചടി.
അറസ്റ്റ് തടയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന സ്നിഗ്ധയുടെ ആവശ്യവും തള്ളി. ഹര്‍ജി അടുത്ത വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നതെന്നും അതിനാല്‍ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്‌നിഗ്‌ധ ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറായ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കറിന്റെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് പരിക്കേറ്റുവെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.