Publish Date: Thu, 26 May 2022 (20:22 IST)
Updated Date: Thu, 26 May 2022 (20:30 IST)
ഐപിഎൽ എലിമിനേറ്ററിൽ തോറ്റ് പുറത്തായതിന് പിന്നാലെ ലഖ്‌നൗ നായകൻ കെ എൽ രാഹുലിന്റെ ബാറ്റിംഗിനെ വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. മത്സരത്തിൽ 58 പന്തിൽ 79 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായെങ്കിലും മധ്യ ഓവറുകളിൽ രാഹുലിന്റെ മെല്ലെപ്പോക്കാണ് പരാജയത്തിന് കാരണമെന്നാണ് രാഹുലിനെതിരെ ഉയരുന്ന പ്രധാനവിമർശനം.
മത്സരത്തിൽ പത്തൊമ്പതാം ഓവർ വരെ ക്രീസില്‍ നിന്ന രാഹുല്‍ പുറത്താവുമ്പോള്‍ ലഖ്നൗവിന് ജയിക്കാന്‍ 9 പന്തില്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ലഖ്‌നൗ 9 മുതൽ 14 വരെയുള്ള ഓവറുകളിൽ രാഹുൽ കുറച്ച് കൂടെ റിസ്ക് എടുക്കണമായിരുന്നുവെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെട്ടത്.
ചില സാഹചര്യങ്ങളിൽ സ്കോറിങ് നേരത്തെ തന്നെ വേഗത കൂട്ടണം. അവസാനം വരെ കാത്തിരുന്നിട്ട് കാര്യമില്ല.പ്രത്യേകിച്ച് 9 മുതല്‍ 14വരെയുള്ള ഓവറുകളില്‍. ദീപക് ഹൂഡയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ സ്കോര്‍ ചെയ്യാനും രാഹുല്‍ ശ്രമികണമായിരുന്നു.
ഏതെങ്കിലും ഒരു ബൗളറെ തീർച്ചയായും ലക്ഷ്യമിടണമായിരുന്നു. എന്തെന്നാൽ അവസാന ഓവറുകളിൽ ഹർഷൽ വരുമെന്ന് രാഹുൽ കണക്കുകൂട്ടണമായിരുന്നു. ആ സമയം റൺറേറ് കുറച്ചുവന്നിരുന്നുവെങ്കിൽ ആർസിബി പരിഭ്രാന്തരായേനെ. രവി ശാസ്ത്രി പറഞ്ഞു.