ജയിച്ചുകൊണ്ട് തുടങ്ങി, എന്നാൽ തോൽവി ശീലമാക്കി, മുംബൈയും അടിത്തട്ടിലേക്ക്, ആർസിബിയോട് തോറ്റത് 18 റൺസിന്
31 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് മുംബൈയുടെ പരാജയഭാരം കുറച്ചത്.
Publish Date: Mon, 13 Apr 2026 (10:28 IST)
Updated Date: Mon, 13 Apr 2026 (09:55 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 18 റണ്‍സിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി ഫില്‍ സാള്‍ട്ടിന്റെയും നായകന്‍ രജത് പാട്ടീധാറിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് നേടിയത്. ഫില്‍ സാള്‍ട്ട് 36 പന്തില്‍ 78 റണ്‍സും പാട്ടീധാര്‍ 20 പന്തില്‍ 53 റണ്‍സും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 5 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്.
31 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് മുംബൈയുടെ പരാജയഭാരം കുറച്ചത്. 22 പന്തില്‍ 40 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈ നിരയില്‍ തിളങ്ങി. ആര്‍സിബി ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും രോഹിത് ശര്‍മ പേശി വലിവിനെ തുടര്‍ന്ന് മടങ്ങിയത് മുംബൈയ്ക്ക് തിരിച്ചടിയായി. ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടണിനെ നഷ്ടമായതിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ മുംബൈ വിജയം അപ്രാപ്യമാവുകയായിരുന്നു.അവസാന ഓവറുകളില്‍ റുഥര്‍ഫോര്‍ഡ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് മുംബൈയുടെ പരാജയഭാരം കുറച്ചത്.
ആദ്യ മത്സരത്തില്‍ വിജയിച്ചുതുടങ്ങിയ മുംബൈ 3 മത്സരങ്ങളിലാണ് തുടര്‍ച്ചയായി പരാജയപ്പെട്ടിരിക്കുന്നത്. ഇതോടെ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ.