Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം
കുടിയേറ്റക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷം പ്രതിരോധിക്കാനായി കഴിഞ്ഞ ദിവസം കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചിരുന്നു.
Publish Date: Mon, 09 Jun 2025 (12:42 IST)
Updated Date: Mon, 09 Jun 2025 (12:36 IST)
കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ അനധികൃത കുടിയേറ്റക്കാരെ പിടിക്കാനുള്ള ഭരണകൂട റെയ്ഡിനെതിരായ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. കുടിയേറ്റക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷം പ്രതിരോധിക്കാനായി കഴിഞ്ഞ ദിവസം കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചിരുന്നു.
അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായുള്ള കുടിയേറ്റകാര്യ വകുപ്പാണ് പാരമൗണ്ടില്‍ റെയ്ഡുകള്‍ നടത്തിയത്. ഇതോടെ വെള്ളിയാഴ്ചയോട് കൂടിയാണ് പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി രണ്ടായിരത്തോളം വരുന്ന നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ ട്രംപ് വിന്യസിച്ചിരുന്നു. എന്നാല്‍ നാഷണല്‍ ഗാര്‍ഡ് ഇറങ്ങിയിട്ടും പ്രതിഷേധം അടിച്ചൊതുക്കാന്‍ സാധിച്ചിട്ടില്ല. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിന്റെയും മറ്റ് പ്രാദേശിക നേതാക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ചാണ് ട്രംപിന്റെ നടപടി. ഫെഡറല്‍ സര്‍ക്കാര്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ജനങ്ങളെ ഭീതിപ്പെടുത്തുന്നുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പ്രസിഡന്റിന്റെ നീക്കം നിയമവിരുദ്ധമാണെന്നും നിയന്ത്രണം തിരികെ നല്‍കണമെന്നും ഗവര്‍ണര്‍ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പ്രതിഷേധം കനക്കുകയാണെങ്കില്‍ മറൈയ്ന്‍സിനെ കൂടി പ്രദേശത്ത് വിന്യസിക്കുമെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. എന്നാല്‍ മറെയ്ന്‍സിനെ വിന്യസിക്കാനുള്ള പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പിനെ ഭ്രാന്തന്‍ തീരുമാനമെന്നാണ് ന്യൂസോം വിശേഷിപ്പിച്ചത്. ലാറ്റിനോകള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണ് ലോസ് ആഞ്ചലസിലെ പാരമൗണ്ട്. ജനുവരിയില്‍ അധികാരത്തിലെത്തിയ ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ കനത്ത നടപടികളുണ്ടാകുമെന്ന് തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ വ്യക്തമാക്കിയിരുന്നു. 118 അനധികൃത കുടിയേറ്റക്കാരെയാണ് ഒരാഴ്ചക്കിടെ ലോസ് ആഞ്ചലസില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിദിനം 3000 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാണ് കുടിയേറ്റക്കാര്യ വകുപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം.