Publish Date: Sat, 06 Oct 2018 (14:49 IST)
Updated Date: Sat, 06 Oct 2018 (14:50 IST)
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന വിധിയിൽ പ്രതിഷേധം കത്തുകയാണ്. സംസ്ഥാനത്ത് വിവിധയിടങ്ങിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ഏറ്റവും ഒടുവിൽ കണ്ടത് കലൂർ സ്റ്റേഡിയത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ കളികാണാനെത്തിയവർക്കിടയിൽ പ്രതിഷേധ വിളികളും ഉണ്ടായിരുന്നു.
ബ്ലാസ്റ്റേഴ്സ് ചാൻറുകളും പാട്ടുകളുമായി ആരാധകർ കലൂർ സ്റ്റേഡിയത്തെ പ്രകമ്പനം കൊളളിച്ചതിനു പുറമേ ശരണം വിളികളും സ്റ്റേഡിയത്തിൽ ഉയർന്നു കേട്ടിരുന്നു. മത്സരത്തിനു മുൻപ് സ്റ്റേഡിയത്തിന്റെ മുന്നിലാണ് ശരണം വിളികളുമായി ആരാധകർ എത്തിയത്. പാലക്കാട് കൊടുവായൂർ സ്വദേശികളായ ഒരു കൂട്ടം ഭക്തന്മാരായ ആരാധകരാണ് ശബരിമലയെ സംരക്ഷിക്കണമെന്നും സ്ത്രീകളെ കയറ്റി ആചാരങ്ങളെ തകർക്കരുതെന്നുമുള്ള ബാനർ ഉയർത്തി ശരണം വിളികൾ മുഴക്കിയത്.
കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് കളി കാണാനെത്തി ശബരിമല വിധിക്കെതിരായ പ്രതിഷേധത്തെ ഇന്ത്യ മുഴുവൻ അറിയിക്കണമെന്നായിരുന്നു ഫേസ്ബുക്കിലൂടെ ഇവരുടെ ആഹ്വാനം. വിഷയത്തിൽ പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ മഞ്ഞപ്പടയുടെ ആരാധകർ രംഗത്തെത്തിയിരുന്നു. ഫുട്ബോളിൽ ജാതിയും മതവും രാഷ്ട്രീയവും വിശ്വാസങ്ങളും ഒന്നും കലർത്തി അതിന്റെ ഭംഗി കളയരുതെന്നാണ് ഭൂരിപക്ഷം ആരാധകരും ആവശ്യപ്പെടുന്നത്.