Publish Date: Thu, 30 Dec 2021 (20:25 IST)
Updated Date: Thu, 30 Dec 2021 (20:28 IST)
ദേശീയരാഷ്ട്രീയത്തിൽ ബിജെപിയുടെ അനിഷേധ്യമായ ആധിപത്യത്തിനാണ് 2014 മുതൽ രാജ്യത്ത് ദൃശ്യമായത്. ഹിന്ദുത്വ രാഷ്ട്രീയത്തിലൂന്നി ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിൽ ആധിപത്യം നേടാനായ ബിജെപിക്കെതിരെ പ്രാദേശിക നേതാക്കളുടെ പ്രതിരോധം രൂപപ്പെടുന്നതിനാണ് 2021 സാക്ഷിയായത്.
കർണാടക,പോണ്ടിച്ചേരി, തമിഴ്‌നാട്ടിൽ എഐഡിഎംകെയുടെ സഖ്യകക്ഷി, കേരളത്തിൽ തങ്ങളുടെ സാന്നിധ്യം ഒന്നിൽ നിന്നും ഉയർത്തുക, ബംഗാളിൽ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയെ ചേരിയിലെത്തിക്കുന്നതോടെ ഭരണം പിടിച്ചെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ബിജെപി വെച്ചുപുലർത്തിയതെങ്കിലും ഇതിനെതിരെ പ്രതിരോധക്കോട്ട ഉയരുന്നതാണ് 2021ൽ ദൃശ്യമായത്.
ബംഗാൾ രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ ബംഗാളിൽ മാത്രം ഒതുങ്ങി നിന്ന മമത ബാനർജി ദേശീയ രാഷ്ട്രീയത്തിൽ ശക്തി നേടുന്നതാണ് 2021ൽ കാണാനായത്. സകല ബിജെപി നേതാക്കളും ബംഗാളിൽ ക്യാമ്പ് ചെയ്‌ത് പ്രചരണം തുടങ്ങിയതോടെ ബംഗാൾ തിരെഞ്ഞെടുപ്പ് രാജ്യമാകെ ചർച്ചാ വിഷയമായി. ഒടുവിൽ ബംഗാൾ ഭരണം പിടിച്ചെടുത്തതോടെ മോദിvs മമത ചർച്ചകളും ദേശീയ രാഷ്ട്രീയത്തിൽ പൊടിപിടിച്ചു.
കേരളത്തിൽ കൃത്യമായ ഇടവേളയിലെ ഭരണമാറ്റമാണ് ദൃശ്യമായിരുന്നതെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു കക്ഷി തുടർഭരണത്തിലെത്തുന്നത് 2021ൽ ദൃശ്യമായി. പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം ചുവപ്പണിഞ്ഞപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ സ്ഥാനം വളരെ ഏറെ ചുരുങ്ങി. പാർട്ടിക്കുള്ളിൽ വിമത ഗ്രൂപ്പ് തല പൊക്കിയതിനും പാർട്ടി നേതൃത്വത്തിനെതിരെ തന്നെ രംഗത്ത് വരുന്നതിനും പാർട്ടിയുടെ ദയനീയ പ്രകടനങ്ങൾ കാരണമായി.
തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെ ബിജെപി കൂട്ടുക്കെട്ട് പൊളിച്ചുകൊണ്ട് ദ്രാവിഡരാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിനാണ് സ്റ്റാലിൻ തുടക്കമിട്ടത്. ഭരണമേറ്റത് മുതലുള്ള പരിഷ്‌കാര പ്രവർത്തനങ്ങൾ സ്റ്റാലിനെ വാർത്തകളിൽ നിറച്ചു.മഹാരാഷ്ട്രയിൽ ബിജെപിയുമായി പരസ്യമായി ഏറ്റുമുട്ടുന്ന ശിവസേനയും ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യത്യസ്‌ത കാഴ്‌ച്ചയായി.
2022 തുടക്കമാവുമ്പോൾ പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുക. ഹിന്ദുത്വ രാഷ്ട്രീയത്തിലൂന്നി രാമക്ഷേത്ര നിർമാണം, ലവ് ജിഹാദ് തുടങ്ങിയ അജണ്ടകൾ തന്നെയാണ് ബിജെപി തിരെഞ്ഞെടുപ്പിൽ ഉന്നയിക്കുന്നത്. 2023ലെ ലോക്‌സഭ വിജയത്തിൽ യുപി തിരെഞ്ഞെടുപ്പ് ഫലം സ്വാധീനം ചെലുത്തും എന്നതിനാൽ പ്രധാനമന്ത്രി തന്നെ നേരിട്ടാണ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് യുപിയിൽ ഇറങ്ങുന്നത്.