പ്രതിഷേധവും കയ്യാങ്കളിയും; ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങൾ നീക്കി - കേരളത്തില്‍ ബാധകമല്ല
പ്രതിഷേധവും കയ്യാങ്കളിയും; ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങൾ നീക്കി - കേരളത്തില്‍ ബാധകമല്ല
Publish Date: Fri, 09 Nov 2018 (14:59 IST)
Updated Date: Fri, 09 Nov 2018 (15:03 IST)
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ വിവാദത്തിന് തിരികൊളുത്തിയതോടെ സിനിമയിലെ വിവാദ രംഗങ്ങൾ നീക്കി. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത് വിവാദ രംഗങ്ങൾ ഒഴിവാക്കിയ ചിത്രമാണ്.
വിവാദ രംഗങ്ങൾ ഒഴിവാക്കിയത് തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ മാത്രമാണെന്നും കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ ഇതു ബാധകമാകില്ലെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചിത്രത്തിനെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു പടർന്നതോടെയാണ് വിവാദ രംഗങ്ങൾ നീക്കാൻ തീരുമാനമായത്. ചിത്രത്തിന്റെ സംവിധായകൻ എ ആർ മുരുകദോസിനെതിരെ പൊലീസ് നടപടികള്‍ ആരംഭിച്ചതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍ വിവാദ രംഗങ്ങൾ നീക്കിയത്.
സര്‍ക്കാരിനേയും ഭരണകക്ഷിയേയും സിനിമ വിമര്‍ശിക്കുന്നുണ്ടെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോമളവല്ലി എന്ന യഥാര്‍ഥ പേര് ചിത്രത്തിലെ കഥാപാത്രമായ വരലക്ഷ്‌മിക്ക് നല്‍കിയതും എതിര്‍പ്പിന് കാരണമായി.
വിജയ് ചിത്രം മരണമടഞ്ഞ എഐഎഡിഎംകെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ദേവരാജന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ചിത്രത്തിലെ പ്രധാന നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിനിമ റിലീസ് ചെയ്തിന് പിന്നാലെ തമിഴ്‌നാട് മന്ത്രിമാരായ അന്‍പളകന്‍, സിവി ഷണ്‍മുഖം, ഡി. ജയകുമാര്‍, കടമ്പൂര്‍ രാജു എന്നിവര്‍ പ്രതികരിച്ചിരുന്നു.
സര്‍ക്കാരിലെ രാഷ്‌ട്രീയ സൂചനകളുള്ള ഭാഗങ്ങള്‍ നിക്കണമെന്ന് മന്ത്രി കടമ്പൂര്‍ രാജു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
“രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകള്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്‌താല്‍ നല്ലതായിരിക്കും. അല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടികളിലേക്ക് കടക്കും” - എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
സര്‍ക്കാരിലെ രാഷ്‌ട്രീയ പരാമര്‍ശങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാത്ത സാഹചര്യം വളര്‍ന്നു വരുന്ന നടനായ വിജയ്‌ക്കു നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.