Publish Date: Mon, 16 Jul 2018 (12:20 IST)
Updated Date: Mon, 16 Jul 2018 (12:23 IST)
ഇന്നലെ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ആഘോഷരാവായിരുന്നു. ലോകകിരീടത്തിന് അവകാശവാദം ഉന്നയിച്ച് ഫ്രാൻസും ക്രൊയേഷ്യയും പോരടിച്ചു. അവർക്കൊപ്പം അതേ ആവേശത്തിൽ ഇരു രാജ്യങ്ങളും. ഒടുവിൽ വിജയവും ഭാഗ്യവും ഫ്രാൻസിനൊപ്പം നിന്നു. കണ്ണീരിനിടയിലും ക്രൊയേഷ്യ ചിരിച്ചു. പരാജിതന്റെ ചിരി.
ആരാധകരുടെ മനസ്സ് നിറച്ച ഗോൾമഴയ്ക്കൊടുവിൽ, സ്റ്റേഡിയത്തിൽ ചന്നംപിന്നം മഴ പെയ്തു. പുരസ്കാരദാനം പോലും ഈ മഴപ്പെയ്ത്തിലായിരുന്നു. പെയ്തത് മഴയല്ലെന്നും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ കണ്ണുനീരാണെന്നും ആരാധകർ പറഞ്ഞു.
കളികാണാൻ ചില രാഷ്ട്രീയ താരങ്ങളും ഇന്നലെ ലുഷ്നികി സ്റ്റേഡിയത്തിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ തുടങ്ങിയവർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
ആവേശപ്പോരാട്ടത്തിനൊടുവിൽ ഫ്രഞ്ച് ടീം ജയിച്ചുകയറുമ്പോൾ വിവിഐപി ഗാലറിയിൽനിന്ന് അലറുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വിജയത്തിനുശേഷം ഫ്രഞ്ച് ഡ്രസിങ് റൂമിലെത്തി കളിക്കാർക്കൊപ്പം അദ്ദേഹം ആഹ്ലാദം പങ്കുവച്ചു.
അതേസമയം, ടീം തോറ്റെങ്കിലും ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് ഉൾപ്പെടെയുള്ളവരുടെ കണ്ണീർ തുടച്ച് ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബറും ശ്രദ്ധ നേടി. പരിശീലകൻ സ്‌ലാട്കോ ഡാലിച്ച് ഉൾപ്പെടെയുള്ളവരെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കുന്ന ഗ്രാബറെ ജനത ഏറ്റെടുത്തു.
(ചിത്രങ്ങൾ: ട്വിറ്റർ)