Publish Date: Wed, 11 Jul 2018 (17:25 IST)
Updated Date: Wed, 11 Jul 2018 (17:27 IST)
ലക്നൌ: മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭർത്താവ് മുറിയിലിട്ടു പൂട്ടി. ഒരു മാസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ യുവതി പട്ടിണി കിടന്നു മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. ഫോണിലൂടെ ത്വലാഖ് ചൊല്ലിയ ഇയാൾ യുവതിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
സംഭവം വൈകിയറിഞ്ഞ യുവതിയുടെ സഹോദരി യുവതിയെ മോചിപ്പിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ ഇവർ മരിക്കുകയായിരുന്നു. റസിയ എന്ന യുവതിയാണ് ക്രൂരത നേരിട്ട് മരണത്തിന് കീഴടങ്ങിയത്. ആറു വയസുള്ള കുട്ടിയുടെ അമ്മയാണ് റസിയ
ഭർത്താവായ നഹീം സ്ത്രീധനത്തിന്റെ പേരിൽ റസിയയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് സഹോദരി പറഞ്ഞു. മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്ന നഹീം ആദ്യ ഭാര്യയോടും ക്രൂരമായാണ് പെരുമാറിയിരുന്നത് എന്നും മരിച്ച റസിയയുടെ സഹോദരി പറഞ്ഞു. റെട്ടി കരിഞ്ഞതിന്റെ പേരിൽ യുവതിയെ മൊഴി ചൊല്ലിയ സംഭവവും ഉത്തർപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.