Publish Date: Mon, 16 Dec 2024 (18:14 IST)
Updated Date: Mon, 16 Dec 2024 (17:56 IST)
പത്തനംതിട്ട: ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 14 വർഷങ്ങൾക്ക് ശേഷം പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവ് ആണ് പിടിയിലായത്. ഇയാളെ തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് പിടികൂടിയത്.
കൊലപാതക കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്തതിന് ശേഷം രാജീവ് മുങ്ങുകയായിരുന്നു. 14 വർഷമായി ഇയാൾ ഒളിവിലായിരുന്നു. ബാംഗ്ലൂരിലടക്കം പല സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാളുടെ ഫോണടക്കം പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ നടന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തിയപ്പോൾ കോയിപ്രം പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.