Publish Date: Mon, 29 Oct 2018 (11:26 IST)
Updated Date: Mon, 29 Oct 2018 (11:29 IST)
മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ സുഹൃത്തിന്റെ സഹായത്തോടെ കഴുത്തുഞെരിച്ച് കൊന്ന ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് കൊലയാളിയെ പൊലീസിന് പിടികൂടാനായത്.
കൊലയ്ക്കു ശേഷം ചന്ദ്രഗിരിപ്പുഴയിൽ മകന്റെ സഹായത്തോടെ ഒഴുക്കിയ മൃതദേഹം കണ്ടെത്താനായിട്ടില്ല. മൊഗ്രാൽ പുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ സക്കീന(36), സുഹൃത്ത് ബോവിക്കാനം മുളിയാർ സ്വദേശി ഉമ്മർ(41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൃതദേഹം പുഴയിലൊഴുക്കാൻ സഹായിച്ച മകനു പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കി. മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് കാണിച്ച് 2012 ഓഗസ്റ്റിൽ ബന്ധുവാണ് പൊലീസിന് പരാതി നൽകിയത്. ഉമ്മറും സക്കീനയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
ഉറങ്ങിക്കിടന്ന ഭർത്താവിന്റെ കഴുത്തിൽ ഷാൾ മുറുക്കിയ ശേഷം ജനാലയിൽ കെട്ടിത്തൂക്കിയാണു സക്കീന കൊല നടത്തിയത്. ഒരു ദിവസം വീട്ടിൽ തന്നെ സൂക്ഷിച്ച മൃതദേഹം പിറ്റേന്നു വൈകിട്ട് പത്തുവയസ്സുള്ള മകന്റെ സഹായത്തോടെ സമീപത്തുള്ള പുഴയിൽ ഒഴുക്കിയെന്നാണു സക്കീനയുടെ മൊഴി.
കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷമാണ് ബന്ധു പരാതി നൽകുന്നത്. കൊലയ്ക്കു ശേഷം ഭർത്താവിനെ കുറിച്ച‌് ഒട്ടേറെ നുണകൾ പറഞ്ഞാണു സക്കീന അയൽക്കാരെയും ബന്ധുക്കളെയും കബളിപ്പിച്ചത്. ഇയാളെ കാണാതായതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി പൊലീസ് സക്കീനയുടെയും ഉമ്മറിന്റെയും മൊഴികൾ ശേഖരിച്ചിരുന്നു. എന്നാൽ, അന്ന് മുതൽ ഇവർ പൊലീസിന്റെ സംശയത്തിന് കീഴിലായിരുന്നു.