Publish Date: Mon, 06 Apr 2020 (13:19 IST)
Updated Date: Mon, 06 Apr 2020 (13:26 IST)
ടീം ഇന്ത്യയ്ക്ക് ഏറെ തലവേദനയായി മറിയ നാലാം നമ്പറിൽ ടീമിന് മികച്ച പിന്തുണ നൽകാൻ പ്രാപ്തനായ ഒരു താരത്തെ ഇന്ത്യ കണ്ടെത്തി കഴിഞ്ഞു. ചുരുങ്ങിയ ഇന്നിങ്‌സുകൾകൊണ്ട് തന്നെ ശ്രേയസ് അയ്യർ അത് തെളിയിച്ചിട്ടുണ്ട്. ആ പൊസിഷനിൽ ഇറക്കാവുന്ന മികച്ച താരമാണ് ശ്രേയസ് എന്ന് മുൻ ഇന്ത്യ താരങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് സിക്സർ അടിച്ചതിന് ചീത്തകേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ.
ഇന്ത്യൻ ഇതിഹാസ താരമായ രാഹുൽ ദ്രാവിഡിൽനിന്നും ചീത്ത കേൾക്കേണ്ടി വന്ന രസകരമായ അനുഭവം തുറന്നുപറയുകയാണ് ശ്രേയസ് അയ്യർ. 'ഒരു ചതുര്‍ദിന മത്സരത്തിലാണ്, ദ്രാവിഡ് സര്‍ അന്ന് ആദ്യമായിട്ടാണ് എന്റെ കളി കാണുന്നത്. ആദ്യ ദിവസത്തിന്റെ അവസാന ഓവറില്‍ മുപ്പതോളം റൺസുമായി ഞാൻ ക്രീസിൽ നിൽക്കുകയാണ്. ആ ഓവറില്‍ ഞാന്‍ പ്രതിരോധിച്ച് കളിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ ഫ്‌ളൈറ്റ് ചെയ്തു വന്ന പന്തിനെ ഞാന്‍ ക്രീസിൽനിന്നും മുന്നോട്ട് വന്ന് ഞാൻ സികസർ പായിച്ചു. തിരിച്ച് ഡ്രെസ്സിംഗ് റൂമിലേക്ക് നടന്നപ്പോള്‍ സഹതാരങ്ങളെല്ലാം എന്നെ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു. പിന്നീട് ദ്രാവിഡ് സര്‍ എന്റെ അടുത്ത് വന്നു. 'ഒരു ദിവസത്തെ അവസാന ഓവറായിരുന്നില്ലെ ഇത്, അപ്പോള്‍, ഇങ്ങനെയാണോ ചെയ്യേണ്ടത' എന്നായുരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പിന്നീടാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് ശരിക്കും മനസിലായത്' ശ്രേയസ് അയ്യർ പറഞ്ഞു.