Publish Date: Fri, 03 Dec 2021 (17:48 IST)
Updated Date: Fri, 03 Dec 2021 (17:53 IST)
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിന് സെഞ്ചുറി. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യദിനത്തിൽ നാലു വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിചേർത്താണ് സഖ്യം മടങ്ങിയത്. 71 പന്തുകളില്‍ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 44 റണ്‍സെടുത്ത ഗില്ലിനെ പുറത്താക്കി അജാസ് പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ ചേതേശ്വർ പുജാരയും നായകൻ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
അജാസ് പട്ടേലിനാണ് 3 വിക്കറ്റുകളും. 3 വിക്കറ്റ് തകർച്ചയിൽ ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ശ്രേയസ് അയ്യർ ടീം സ്കോർ ഉയർത്തുമെന്ന് തോന്നിച്ചെങ്കിലും 18 റൺസെടുത്ത് പുറത്തായി.മുന്‍നിരയുടെ പരാജയത്തിനിടയിലും മായങ്ക് അഗര്‍വാളിന്റെ (പുറത്താവാതെ 120) സെഞ്ചുറിയാണ് ഇന്ത്യക്ക് തുണയായത്. മായങ്കിന് കൂട്ടായി വൃദ്ധിമാന്‍ സാഹ (25) ക്രീസിലുണ്ട്.