Publish Date: Sat, 21 Mar 2020 (11:27 IST)
Updated Date: Sat, 21 Mar 2020 (11:32 IST)
വിദേശ താരങ്ങളെ പങ്കെടുപ്പിച്ചില്ലെങ്കിൽ ഐപിഎൽ മത്സരങ്ങൾക്ക് ആഭ്യന്തര ടി20 ലീഗായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ നിലവാരമെ കാണുകയുള്ളുവെന്ന ബിസിസിഐ ഉദ്യോഗസ്ഥന്റെ പ്രസ്ഥാവനയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ.സയ്യിദ് മുഷ്താഖ് അലിയെന്ന മഹാനായ താരത്തെയാണ് ഈ പരാമർശത്തിലൂടെ ബിസിസിഐ ഉദ്യോഗസ്ഥൻ അപമാനിച്ചതെന്ന് ഗാവസ്‌കർ പറഞ്ഞു. ഇത്രയും നിലവാരമില്ലാത്ത ക്രിക്കറ്റ് ടൂർണമെന്റാണെങ്കിൽ എന്തിനാണ് ബിസിസിഐ ഇത് നടത്തുന്നതെന്നും ഗവാസ്‌കർ ചോദിച്ചു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഈ മാസം 29ന് നടക്കേണ്ട ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 15 വരെ ബിസിസിഐ മാറ്റിവെച്ചിരുന്നു.വിദേശത്ത് നിന്നുള്ളവർക്ക് കേന്ദ്രസർക്കാർ ഏപ്രിൽ 15വരെ യാത്ര വിലക്കേർപ്പെടുത്തിയതും ഇതിന് കാരണമായിരുന്നു. ഇതോടെയാണ് വിദേശതാരങ്ങളില്ലാത്ത ഐപിഎൽ മത്സരങ്ങൾ നിലവാരമില്ലാത്തതാകുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്.ഐപിഎല്ലിന്റെ നിലവാരം മോശമാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ബിസിസിയ്ക്കുണ്ട്.. നമുക്ക് മറ്റൊരു സയ്യിദ് മുഷ്താഖ് അലി ട്രോഫി ആവശ്യമില്ല– എന്നായിരുന്നു പരാമർശം. ഈ പരാമർശത്തിനെതിരെയാണ് ഗവാസ്‌കർ രൂക്ഷവിമർശവുമായി രംഗത്തെത്തിയത്.