Publish Date: Sat, 25 Jan 2020 (15:45 IST)
Updated Date: Sat, 25 Jan 2020 (15:46 IST)
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരെ ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരക്ക് പിടിച്ച മത്സരക്രമത്തിനെതിരെ പരസ്യമായി വിമർശനമുന്നയിച്ചതിനാണ് കോഹ്ലിക്കെതിരെ ബിസിസിഐ വാളെടുത്തിരിക്കുന്നത്. മത്സരക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ക്യാപ്റ്റന് ഉണ്ടെങ്കിൽ അത് മാധ്യമങ്ങളോടോ പരസ്യമായോ അല്ല പ്രകടിപ്പിക്കേണ്ടതെന്നാണ് ബിസിസിഐയിലെ ഉയർന്ന റാങ്കിലുള്ളവർ അഭിപ്രായപ്പെടുന്നത്.
ഇക്കാര്യത്തില്‍ കോഹ്ലിക്ക് മറിച്ചൊരു അഭിപ്രായമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ബിസിസിഐ ഭാരവാഹികളോടാണ് അദ്ദേഹം പരാതി പറയേണ്ടിയിരുന്നതെന്ന് ബോര്‍ഡിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂസിലന്‍ഡ് പര്യടനത്തിനള്ള മത്സരക്രമം തയ്യാറാക്കിയത് വിനോദ് റായ് അദ്ധ്യക്ഷനായ മുന്‍ ഭരണസമിതിയാണ്. പരാതിയുണ്ടെങ്കില്‍ തന്നെ മാധ്യമങ്ങളോടല്ല, ബിസിസിഐ സെക്രട്ടറിയോടാണ് പറയേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനം ഇറങ്ങി നേരേ സ്റ്റേഡിയത്തില്‍ പോകേണ്ട ഗതി വരുമെന്നായിരുന്നു കോഹ്ലി പറഞ്ഞത്. ഇതാണ് ബിസിസിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ഓസ്ട്രേലിയക്കെതിരെ അവസാന ഏകദിനം വിജയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ താരങ്ങള്‍ ന്യൂസിലന്‍ഡിലേക്ക് വിമാനം കയറിയത്.
ഈ സാഹചര്യത്തിൽ ഏത് കളിക്കാർക്കും ഒരു ദിവസത്തെയെങ്കിലും വിശ്രമവും പരിശീലനവും ആവശ്യമാണ്. എന്നാൽ, അതില്ലാതെയാണ് ഇന്ത്യ ന്യുസിലൻഡിനെ നേരിട്ടത്. ഇതായിരുന്നു കോഹ്ലിയെ ചൊടിപ്പിച്ചത്. ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യവും പരിഗണിച്ചാണ് കോഹ്ലി ഇത്തരത്തിൽ വിമർശനമുന്നയിച്ചതെന്നാണ് സൂചന.
’16 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്ക് ശേഷം മര്യാദയ്ക്കൊരു പരിശീലന സെഷന്‍ പോലുമില്ലാതെ ആദ്യ ടി20 കളിക്കേണ്ടി വന്നു. വ്യത്യസ്തമായ ടൈം സോണുള്ള ന്യൂസിലന്‍ഡിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ പോലും താരങ്ങള്‍ക്ക് സമയം കിട്ടിയില്ല.’ ഇതായിരുന്നു കോഹ്ലിയുടെ പ്രതികരണം.