Publish Date: Fri, 26 Nov 2021 (15:41 IST)
Updated Date: Fri, 26 Nov 2021 (15:44 IST)
ദക്ഷിണാഫ്രിക്കയിലും ബോട്‍സ്വാനയിലും സ്ഥിരീകരിച്ച പുതിയ കോവിഡ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാൻ ലോകാരോഗ്യസംഘടന. വ്യാഴാഴ്‌ച വിഷയം ചർച്ച ചെയ്‌ത സംഘടന വെള്ളിയാഴ്‌ച വീണ്ടും യോഗം ചേരും. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാം വിധം അധികമെന്നാണ് വിദഗ്‌ധ മുന്നറിയിപ്പ്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ b.1.1.529 വകഭേദത്തിന് 50 തവണയാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. സ്പൈക് പ്രോട്ടീനിൽ 30 തവണയും ജനിതകമാറ്റമുണ്ടായി. അതിനാൽ തന്നെ വ്യാപനശേഷി കൂടിയ വൈറസാകാനുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
കോശങ്ങളിൽ പ്രവേശിപ്പിക്കാൻ വൈറസിനെ സഹായിക്കുന്ന റിസപ്‌റ്റർ ബൈൻഡിങ് ഡൊമൈയ്ൻ ഭാഗത്ത് 10 തവണയാണ് ജനിതകമാറ്റം ഉണ്ടായത്. ഡെൽറ്റയ്ക്ക് ഇത് 2 തവണയായിരുന്നു. അതേസമയം രോഗപ്രതിരോധശേഷി കുറഞ്ഞ എച്ച്ഐവി പോലുള്ള രോഗം ബാധിച്ച ആരുടെയെങ്കിലും പക്കൽ നിന്നാകാം വൈറസ് വകഭേദമുണ്ടായതെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർതിക്കുന്ന യുസിഎൽ ജനറ്റിക്‌സ് ഇന്റ്യിറ്റ്യൂട്ട് ഡയറക്‌ടർ ഫ്രാങ്കോയിസ് ബലൂക്സ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുത എയിഡ്‌സ് രോഗികളുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക.ബി.1.1529 വകഭേദത്തിന്റെ നൂറിലേറെ പുതിയ കേസുകളാണു ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തത്. ആഫ്രിക്കയിൽണ്ടെത്തിയ വകഭേദത്തിന്റെ രണ്ടു കേസുകൾ ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയ യാത്രക്കാരനും ഇയാളെ താമസിപ്പിച്ചിരുന്ന ഹോട്ടൽ മുറിക്കു സമീപത്തുള്ള മുറിയിൽ താമസിച്ച മറ്റൊരാൾക്കുമാണു രോഗം ബാധിച്ചതെന്ന് ഹോങ്കോങ് സർക്കാർ അറിയിച്ചു.
ബി.1.1.529 വൈറസിന് 50 ജനിതക വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണു നിഗമനം. ഇതിൽ മുപ്പതിലേറെ വ്യതിയാനങ്ങൾ സ്പൈക്ക് പ്രോട്ടീനുകളിൽ മാത്രമാണ്. നിലവിലുള്ള ഭൂരിഭാഗം വാക്സീനുകളും ലക്ഷ്യമിടുന്നത് വൈറസിലെ സ്പൈക് പ്രോട്ടീനെയാണ്.