Publish Date: Mon, 24 Jan 2022 (12:39 IST)
Updated Date: Mon, 24 Jan 2022 (12:40 IST)
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചുവെന്നും യൂറോപ്പില്‍ കോവിഡ് വ്യാപനം അതിന്റെ അന്തിമഘട്ടത്തിനോട് അടുക്കുകയാണെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളെയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കും ക്ലൂഗെ പറഞ്ഞു.യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളോ മാസങ്ങളോ ജനങ്ങൾക്ക് പ്രതിരോധശേഷി ഉണ്ടാകും.
കോവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാൽ കൊവിഡ് തിരിച്ചുവരണമെന്നും ഇല്ല.സമാനമായ അഭിപ്രായം യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചു.
ഒമിക്രോണ്‍ വകകേഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുള്ള പകര്‍ച്ചവ്യാധിയാണെങ്കിലും ആളുകളിൽ തീവ്രമായ അണുബാധയ്ക്ക് കാരണമാകില്ലെന്നാണ് കണ്ടെത്തല്‍. ഇത് കൊവിഡ് ഭാവിയിൽ പനി പോലെ കൈകാര്യം ചെയ്യാവുന്ന എൻഡമിക് ആയി മാറാൻ തുടങ്ങുന്നുവെന്ന പ്രതീക്ഷയാണ് ലോകം പുലർത്തുന്നത്.