Webdunia - Bharat's app for daily news and videos

Install App

ദീപാ നിശാന്ത് മോഷ്ടിച്ചതായി ആരോപിക്കുന്ന എസ് കലേഷിന്റെ കവിതയുടെ പൂര്‍ണരൂപം

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (13:54 IST)
കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയതായി യുവകവി എസ് കലേഷ് ആരോപിച്ചിരുന്നു. ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ ദീപ നിശാന്ത് കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.  
 
ദീപ നിശാന്ത് മോഷ്ടിച്ചെതെന്ന് ആരോപണം ഉയര്‍ന്ന എസ് കലേഷിന്റെ കവിതയുടെ പൂര്‍ണരൂപം:
 
”അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ”
 
അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന് പൊലിഞ്ഞുപോകും ഞാന്‍.
 
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്
വെക്കം നിന്റെ വീട്ടിലേക്ക്
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്.
 
ഇന്നത്തെപ്പോലെ
ഓട്ടോയ്ക്ക് കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക് എത്തിപ്പിടിച്ച്
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക് ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക് വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന് താഴെവീണ് മണ്ണുപറ്റും.
 
ഉടന്‍ പിടഞ്ഞെണീറ്റ്
മുറ്റത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന് നോക്കിച്ചിരിച്ച്
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക് നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.
 
അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക് പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്
ഞാന്‍ തൊട്ടുവിളിക്കും.
 
കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന് രശ്മികള്‍
പൊടുന്നനെ എന്നിലേക്ക് പുറപ്പെടും.
 
പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.
 
നീ വിളിച്ചുപോന്ന എന്‍പേര്
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്ക്കും മീനാകും.
 
മീനിന്‍ പിടപ്പുകണ്ട്
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക് തുഴയുകയാണെന്നു കരുതി
നാവ് നനച്ചുതരും.
 
വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.
 
പൊടുന്നനെ നീ കൈപൊക്കുന്നത്
എന്നെ തൊട്ടതാകുന്നു.
 
നെഞ്ചിലേക്ക് നീ കൈതാഴ്ത്തുന്നത്
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.
 
ശ്വാസംമുറുകി നീ കുറുകുന്നത്
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.
 
എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന് മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ് തപ്പിത്തുടങ്ങും.
 
മക്കള്‍ സോപ്പുതേച്ച്
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.
 
വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ…
 
വീട്, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്, വെളുപ്പ്, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട് തൊടാനാകില്ലല്ലോ…
 
തുടരെ
നമ്മള്‍ ബസ്സ്റ്റാന്‍ഡിലേക്ക് നടക്കും.
വഴിവക്കുകളില്‍ അലസം നില്ക്കും.
ബസ്സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച് കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക് ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.
 
ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.
 
വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്.
 
ഞാന്‍ ചെയ്തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്.
 
നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.
 
എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്
ഒറ്റയ്ക്കുപോണപോക്കുകണ്ട്
ഞാനും അലറിവിളിക്കും
 
ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.
 
പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്
നമ്മള്‍ അറിയാതാകും.
 
ഇടയ്ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക് നീന്തിത്തുടിക്കും.
 
മഴ പിളര്‍ന്നുപെയ്യുകയാണ്
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.
 
വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.
 
കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments