Publish Date: Mon, 20 Aug 2018 (10:04 IST)
Updated Date: Mon, 20 Aug 2018 (10:05 IST)
ദുരന്തങ്ങൾ വരുമ്പോഴാണ് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുക. ദൈവങ്ങളെ നേരിൽ കാണുന്നതും ഇങ്ങനെ തന്നെ. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ രക്ഷകരായി കടന്ന് വന്നവരാണ് മത്സ്യത്തൊഴിലാളികൾ. പ്രളയദുരന്തത്തിൽ നിന്നും അവർ കരകയറ്റിയത് നിരവധിയാളുകളെയാണ്.
ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെപി ജയ്‌സലും കൂട്ടരും. മുതലമാട് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങിയ ഒട്ടേറെ പേരെ രക്ഷപെടുത്തുക എന്നതായിരുന്നു ഇവരുട്ര് ആദ്യ ദൌത്യം.
നിലത്തുനിന്ന് ഉയർന്നുനിൽക്കുന്ന ബോട്ടിലേക്ക് കയറാൻ വിഷമിച്ചുനിന്ന സ്ത്രീകളെ കണ്ടപ്പോൾ ജെയ്‌സൽ അന്തിച്ചു നിന്നില്ല. അവർക്ക് ചവുട്ടി കയറാൻ തന്റെ പുറം അവർക്കായി നൽകി. അവർക്കും ബോട്ടിനുമിടയിൽ അയാൾ കുനിഞ്ഞുനിന്നു. സ്ത്രീകൾക്ക് ചവിട്ടു പടിയായി നിന്നു. ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും സ്ത്രീകൾ ചവുട്ടി കയറി.
അതിനിടെ ഈ രംഗം ആരോ മൊബൈൽഫോണിൽ പകർത്തിയിരുന്നു. ആ രംഗങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചെയ്യുന്ന തൊഴിലിനുവേണ്ടി മരിക്കാൻപോലും തയ്യാറാവുന്ന മത്സ്യത്തൊഴിലാളികളുടെ മനസ്സിന്റെ വലുപ്പം കണ്ട് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.