Publish Date: Tue, 16 Jun 2020 (14:35 IST)
Updated Date: Tue, 16 Jun 2020 (14:37 IST)
ന്യൂഡൽഹി: ഇതാദ്യമായല്ല ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്.കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം 2016-2018 കാലയളവില്‍ 1,025 തവണയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചത്. 2017ൽ ദോക്‌ലയിൽ രണ്ടുമാസക്കാലമാണ് രണ്ട് രാജ്യങ്ങളിലെയും സൈന്യങ്ങൾ നേർക്ക് നേർ നിന്നത്. ദോക്‌ല സംഭവത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇത്രയും രൂക്ഷമാകുന്നത്.
1962ലെ ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം ചെറിയ തോതിലുള്ള സംഘർഷങ്ങൾ മാത്രമാണ് ഇരുരാജ്യങ്ങൾ തമ്മിൽ നടന്നിട്ടുള്ളത്. 1975ന് ശേഷം വലിയ തോതിൽ വെടിവെയ്പ്പ് രണ്ട് രാജ്യങ്ങൾ തമ്മിൽ നടന്നിട്ടില്ല. 1975ലാണ് സംഘർഷത്തിൽ അവസാനമായി ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടത്. തുടർന്ന് കാര്യമായ പ്രശ്‌നങ്ങൾ അതിർത്തി മേഖലയിൽ ഉണ്ടായില്ലെങ്കിലും രണ്ട് രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനികവിന്യാസം വര്‍ധിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് നീങ്ങിയതോടെ രണ്ട് രാജ്യങ്ങളുടെ ഇടയിൽ വീണ്ടും സംഘർഷങ്ങൾ രൂപപ്പെട്ടു.
ഈ മാസം ആദ്യമാണ് ഏറ്റവും ഒടുവില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ എത്തിയത്. മേയ് 5 ന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിന് സമീപം സൈനികർ തമ്മിൽസംഘര്‍ഷമുണ്ടായി.മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്.അതിർത്തി പ്രദേശങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കാറില്ലെങ്കിലും പരസ്‌പരം കല്ലെറിയുന്നത് ഈ മേഖലകളിൽ സാധാരണമാണ്.