Publish Date: Wed, 23 Mar 2022 (18:04 IST)
Updated Date: Wed, 23 Mar 2022 (18:07 IST)
കണ്ണൂരില്‍ ഒന്നരക്കോടി രൂപ വിപണിവിലയുള്ള എം.ഡി.എം.എ. പിടികൂടിയ കേസില്‍ മൂന്ന് പ്രതികള്‍കൂടി പിടിയില്‍.പുതിയങ്ങാടി സ്വദേശി ഷിഹാബ്, മരക്കാര്‍ക്കണ്ടി സ്വദേശി അന്‍സാരി, അന്‍സാരിയുടെ ഭാര്യ ഷബ്‌ന എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ അറസ്റ്റിലായ പ്രതികള്‍ കൊണ്ടുവരുന്ന മയക്കുമരുന്നിന്റെ ചില്ലറവില്‍പ്പന ഇവരിലൂടെയാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വലിയ തുക നേരത്തെ അറസ്റ്റിലായവരുടെ അക്കൗണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്തതായി കണ്ടെത്തി.
ബെംഗളൂരുവില്‍നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന രണ്ടുകിലോ എം.ഡി.എം.എ.യും കറുപ്പും ബ്രൗണ്‍ ഷുഗറും ഉള്‍പ്പെടെയുള്ള ഒന്നരക്കോടിയുടെ മയക്കുമരുന്ന് മാർച്ച് ഏഴിനാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. അന്ന് പിടിയിലായ കോയ്യോട് സ്വദേശി അഫ്സല്‍, ഭാര്യ ബള്‍ക്കീസ് എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് ഇവര്‍ക്ക് മൊത്തമായി മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ബന്ധുവായ നിസാം അബ്ദുള്‍ഗഫൂറിനെക്കുറിച്ച് വിവരം ലഭിച്ചത്.
നിസ്സാമിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ പിടിയിലായവർക്ക് ഇയാളുമായി സാമ്പത്തക ഇടപാട് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലായത്.