Publish Date: Thu, 30 Aug 2018 (11:52 IST)
Updated Date: Thu, 30 Aug 2018 (11:54 IST)
കനത്ത പ്രളയ ദുരന്തത്തിൽ നിന്നും നവ കേരലം സൃഷ്ടിക്കാനയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന പണവും അതിന്റെ വിനിയോഗവും അറിയുന്നതിനായി പ്രത്യേക വെബ്സൈറ്റ് തുറക്കണം എന്ന ആവശ്യവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
പ്രതിപക്ഷ കക്ഷികൾ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസനിധിയിൽ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. എന്നാൽ ഇങ്ങിനെ ജനങ്ങൾ നൽകുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയിൽ ചിലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട് എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നവകേരള നിർമ്മിതിയിൽ ഉത്കണ്ഠയുള്ള ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന ഒരു വെബ് സൈറ്റ് ആരംഭിക്കുകയാണ് അതിനുള്ള ഏക മാർഗ്ഗം എന്നും അദ്ദേഹം ഫെയിസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മഹാപ്രളയത്തിൽ നിന്നും നവകേരളം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളത്തിനെ കൈമെയ് മറന്നു സഹായിക്കാൻ ലോകമെമ്പാടുനിന്നും മനുഷ്യസ്നേഹികൾ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കുന്നുണ്ട് .പ്രതിപക്ഷ കക്ഷികൾ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസനിധിയിൽ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. എന്നാൽ ഇങ്ങിനെ ജനങ്ങൾ നൽകുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയിൽ ചിലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്.
ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വരവിന്റെ കണക്കുകൾ ഗവർമെന്റ് വെബ് സൈറ്റിൽ ഇപ്പോൾ ലഭ്യമാണ് .അതുപോലെ നവകേരളത്തിനുവേണ്ടി വരുന്ന ചിലവുകൾ എന്തൊക്കെയാണെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട് .
വകമാറ്റി ചെലവ് ചെയ്യുന്നതിൽ തഴക്കവും പഴക്കവുമുള്ള നമ്മുടെ പാരമ്പര്യം ആവർത്തിക്കാ തിരിക്കാൻ ,നവകേരള നിർമ്മിതിയിൽഉത്കണ്ഠയുള്ള ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന ഒരു വെബ് സൈറ്റ് ആരംഭിക്കുകയാണ് അതിനുള്ള ഏക മാർഗ്ഗം. കാര്യങ്ങൾ സുതാര്യമാകുമ്പോൾ പ്രവൃത്തിയും ഫലം കാണും . സ്വതന്ത്രമായി കാര്യങ്ങളെ കാണുന്ന ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവമായ ഒരു യുവ തലമുറ ഇവിടെയുണ്ട്,അവർക്ക് വേണ്ടി എങ്കിലും കാര്യങ്ങൾ സുതാര്യമാവണം.