Publish Date: Tue, 19 Apr 2022 (18:08 IST)
Updated Date: Tue, 19 Apr 2022 (18:10 IST)
കൊല്ലം: എ.ടി.എമ്മുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി പണം കവർന്ന കേസിലെ പ്രതികളായ രണ്ട് യു.പി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശികളായ ദേവേന്ദ്ര സിംഗ് (24), വികാസ് സിംഗ് (21) എന്നിവരാണ് പിടിയിലായത്.
കൊല്ലം കടപ്പാക്കട പ്രദേശങ്ങളിലെ വിവിധ എ.ടി.എമ്മുകളിൽ നിന്നായി ഇരുവരും ചേർന്ന് 61860 രൂപയാണ് തട്ടിയെടുത്തത്. കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി സ്‌പെഷ്യൽ സ്ക്വാഡുകളുടെ സംയുക്തമായ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ നിന്ന് സമാനമായ രീതിയിൽ ഇവർ പണം തട്ടിയെടുത്തിട്ടുണ്ട്. സാധാരണയായി വിവിധ ജില്ലകളിലെ പ്രധാന റയിൽവേ സ്റ്റേഷനടുത്തുള്ള എ.ടി.എമ്മുകളിൽ നിന്നാവും ഇവർ പണം തട്ടിയെടുക്കുക. ഡൽഹിയിൽ നിന്ന് വിമാനമാർഗ്ഗം വിവിധ സംസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിവരുന്നത്.