Publish Date: Tue, 28 Jun 2022 (18:26 IST)
Updated Date: Tue, 28 Jun 2022 (18:29 IST)
തൃശൂർ: സെപ്റ്റിക് ടാങ്കിൽ വീണ പണമെടുക്കാനിറങ്ങിയ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു. പശ്ചിമ ബംഗാൾ ഇറോർ ബർദ്ദമാനിൽ സത്താർ സേക്കിന്റെ മക്കളായ അലമാസ് സേക്ക് (44), അഷ്റഫുൾ ആലം സേക്ക് (33) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടുമണിയോടെ തിരൂരിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലെത്തി ബാത്ത്റൂമിൽ പോയ സമയത്ത് മരിച്ചവരുടെ സഹോദരൻ മുഹമ്മദ് ഇബ്രാഹിം സേക്കിന്റെ അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന പതിമൂവായിരത്തോളം രൂപ അറിയാതെ ക്ളോസറ്റിൽ വീണു. ഇതെടുക്കാനായി ഇയാളുടെ സഹോദരങ്ങളായ അലമാസ്, അഷ്റഫുൾ എന്നിവർ സെപ്റ്റിക് ടാങ്കിന്റെ സ്ളാബ് നീക്കി ഏണി വച്ച് ടാങ്കിലിറങ്ങി.
എന്നാൽ ഇതിലെ വാതകം ശ്വസിച്ച ഒരു സഹോദരൻ ബോധരഹിതനായി വീണു. ഇതുകണ്ട് മറ്റേ സഹോദരൻ അയാളുടെ കൈയിൽ പിടിച്ചപ്പോൾ സമനിലതെറ്റി ഇരുവരും സെപ്റ്റിക് ടാങ്കിലേക്ക് വീണു. എന്നാൽ ആഴത്തിലുള്ള സെപ്റ്റിക് ടാങ്കായതിനാൽ തിരൂർ പോലീസ്, ഫയർഫോഴ്‌സ് എന്നിവർ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.