Publish Date: Sat, 15 Jun 2019 (20:20 IST)
Updated Date: Sat, 15 Jun 2019 (20:33 IST)
വയലിനിസ്റ്റ് ബാലഭാസ്കറിനെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ഫൊറൻസിക് സംഘം വീണ്ടും പരിശോധന നടത്തി. സംസ്ഥാന ഫൊറൻസിക് സയൻസ് ലബൊറട്ടറിയിലെ മൂന്നംഗ സംഘമാണ് അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയത്. മംഗലാപുരം സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന അപകടത്തിൽ തകർന്ന കാറും ഫൊറൻസിക് സംഘം പരിശോധിച്ചു.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നതോടെ ക്രൈം ബ്രാഞ്ച് ഫൊറൻസിക് വിഭാഗത്തിന്റെ സഹായം തേടിയിരുന്നു. അപകടം നടന്ന സ്ഥലവും വാഹനവും പരിശോധിച്ച സംഘം തെളിവുകൾ ശേഖരിച്ചിരുന്നെങ്കിലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പിടിയിലായതോടെ കേസിൽ നിർണായക വഴിത്തിരുവകൾ ഉണ്ടായതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച് ഫൊറൻസിക് വിഭാഗത്തോട് അവശ്യപ്പെടുകയായിരുന്നു.
അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങളിൽ വ്യക്ത വരുത്തുന്നതിനായാണ് ഫൊറൻസിക് സംഘം വീണ്ടും അപകടം നടന്ന സ്ഥലവും വാഹനവും പരിശോധിച്ചത്. ഫൊറൻസിക് വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് ഡ്രൈവർ അർജുനെ ചോദ്യം ചെയ്യുക. അപകട സമയത്ത് ബാലഭാസ്കറാണോ അർജുനാനോ വാഹനം ഓടിച്ചിരുന്നത് എന്നത് ഇനിയും കണ്ടെത്താനായില്ല.