സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾക്ക് വെല്ലുവിളി; തീവ്രവാദ ഉള്ളടക്കമുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌തില്ലെങ്കിൽ കോടികൾ പിഴ
സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾക്ക് വെല്ലുവിളി; തീവ്രവാദ ഉള്ളടക്കമുള്ള പോസ്‌റ്റുകൾ നീക്കം ചെയ്‌തില്ലെങ്കിൽ കോടികൾ പിഴ
Publish Date: Sat, 15 Sep 2018 (13:25 IST)
Updated Date: Sat, 15 Sep 2018 (13:27 IST)
ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിൽ തീവ്രവാദ ഉള്ളടക്കങ്ങൾ അടങ്ങുന്ന പോസ്‌റ്റുകളോ മറ്റോ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ അത് പിൻവലിച്ചില്ലെങ്കിൽ ഇനിമുതൽ കോടികൾ പിഴ നൽകേണ്ടിവരും. യൂറോപ്യൻ യൂണിയനാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
യുവാക്കൾ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വൻതോതിൽ എത്തുന്നത് ഓൺലൈൻ മാധ്യമങ്ങൾ കാരണമാണെന്നും ഇവർക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതും ഓൺലൈൻ മാധ്യമങ്ങൾ ആണെന്നുമാണ് അധികൃതർ പറയുന്നത്. അതേത്തുടർന്നാണ് കർശന നടപടിയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ 18 മാസങ്ങളിലായി യൂറോപ്പില്‍ ഉണ്ടായിട്ടുള്ള ഓരോ ആക്രമണങ്ങളിലും ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് പങ്കുണ്ടെന്നും അധികൃതര്‍ പറയുന്നു. തീവ്രവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനുള്ള നിര്‍ദേശം അവഗണിച്ചാല്‍ ആഗോളവരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ വിധിക്കണമെന്നുള്ള നിര്‍ദേശമാണ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്. 2019 ഓടെ ഈ നിയമം നിലവില്‍ വരുത്താന്‍ കഴിയുമെന്നാണ് കമ്മീഷന്റെ വിശ്വാസം.
അതേസമയം, ഫേസ്‌ബുക്കിന്റെ ദുരുപയോഗം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നാണ് കമ്പനി സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞത്. ദുരുപയോഗ ഇടപെടലുകള്‍ തടയാന്‍ ഫേസ്‌ബുക്ക് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.