Publish Date: Wed, 22 Dec 2021 (20:30 IST)
Updated Date: Wed, 22 Dec 2021 (20:32 IST)
രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുക എന്ന ആശയവുമായി ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫ. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഫെഡറേഷനുകളുമായി ഓണ്‍ലൈന്‍ യോഗം നടത്തിയെങ്കിലും നിർദേശത്തെ യൂറോപ്പും തെക്കേ അമേരിക്കയും എതിർത്തത് തിരിച്ചടിയായി.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തിയാല്‍ അംഗങ്ങളായ ഫെഡറേഷനുകള്‍ക്ക് വന്‍വരുമാനം ലഭിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ പറഞ്ഞു. 33,000 കോടിയുടെ അധിക വരുമാനമാണ് ഇത് വഴിയുണ്ടാവുക. എന്നാൽ ഇത് തങ്ങൾക്ക് 25,000 കോടിയോളം നഷ്ടമുണ്ടാക്കുമെന്ന് യുവേഫ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ലീഗുകൾ നടക്കുന്നത് യൂറോപ്പിലാണ്. രണ്ട് വർഷത്തിൽ ലോകകപ്പ് എന്ന ആശയം യുവേഫ മത്സരങ്ങളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കും. ആഫ്രിക്കയും ഏഷ്യയും രണ്ട് വർഷ ലോകകപ്പിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ഗ്ലാമർ ടീമുകൾ നിറഞ്ഞ തെക്കേ അമേരിക്കയും യൂറോപ്പും തീരുമാനത്തിനെതിരാണ്.