Publish Date: Wed, 04 Dec 2019 (13:57 IST)
Updated Date: Wed, 04 Dec 2019 (13:59 IST)
മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും നായകനായി തന്നെയാണ് മമ്മൂട്ടി ഇപ്പോഴും അഭിനയിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിൽ നിന്നും ഓഫർ വരുമ്പോൾ മറ്റെന്തിന്റെയെങ്കിലും പ്രതിബദ്ധതയുടേയോ ഓഫർ ചെയ്യുന്ന പ്രതിഫലത്തുകയുടെ വലുപ്പമനുസരിച്ചോ ഏതെങ്കിലും റോളുകൾ സ്വീകരിക്കുന്ന ശൈലി മമ്മൂട്ടിക്കില്ല. സിനിമയുടെ പ്രാധാന്യം മനസിലാക്കി നായകനായി തന്നെയാണ് അദ്ദേഹം ഇപ്പോഴും അന്യഭാഷാ ചിത്രങ്ങൾ സ്വീകരിക്കുന്നത്.
മമ്മൂട്ടിയെ സമീപിക്കുന്ന അന്യഭാഷാ സംവിധായകരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ഒരിക്കൽ മമ്മൂട്ടിയെ വില്ലനാക്കാൻ തെലുങ്കിലെ പ്രശസ്ത നിർമ്മാതാവും അല്ലു അർജുന്റെ അച്ഛനുമായ അല്ലു അരവിന്ദ് മമ്മൂക്കയെ സമീപിച്ചിരുന്നു. പവൻ കല്യാൺ നായകനായ ചിത്രത്തിൽ വില്ലനാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ, മമ്മൂട്ടി അതിനു കൊടുത്ത രസകരമായ മറുപടി അല്ലു അരവിന്ദ് തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. “ഈ റോളിലേക്ക് താങ്കൾ ചിരഞ്ജീവിയെ കാസ്റ്റ് ചെയ്യുമോ? ” എന്ന മറു ചോദ്യമാണ് മമ്മൂട്ടി ചോദിച്ചത്. “ഇല്ല” എന്നായിരുന്നു അല്ലു അരവിന്ദിന്റെ മറുപടി. പിന്നെ എന്തിനു തന്നെ സമീപിച്ചു എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്നിൽ താൻ ഉത്തരം മുട്ടിപ്പോയെന്നും അപ്പോഴാണ് മമ്മൂട്ടി എന്നമെഗാസ്റ്റാറിന്റെ വില ശരിക്കും മനസ്സിലാക്കിയത് എന്നും അല്ലു അരവിന്ദ് പറഞ്ഞു.
മമ്മൂട്ടി നായകനായ മാമാങ്കം തെലുങ്കിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അരവിന്ദിന്റെ വിതരണക്കമ്പനിയായ ഗീത ആർട്സാണ്. മലയാളത്തിലെ പോലെ വമ്പൻ റിലീസാണ് തെലുങ്കിലും ഗീത ആർട്സ് പ്ലാൻ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രയിൽ മാമാങ്കം തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലർ ലോഞ്ചും പ്രെസ്സ് മീറ്റും സംഘടിപ്പിച്ചിരുന്നു. ആ വേദിയിൽ വെച്ചാണ് അല്ലു അരവിന്ദ് മമ്മൂട്ടിയുമായ് തനിക്കുള്ള അടുപ്പം പങ്കുവെച്ചത്.
ഹിന്ദിയിൽ പോലും നായകനായാണ് മമ്മൂട്ടി അഭിനയിച്ചത്. സഹനടൻ റോളും വില്ലൻ വേഷവും അച്ഛൻ റോളുമൊന്നും അദ്ദേഹം പണത്തിനു വേണ്ടി അന്യഭാഷകളിൽ സ്വീകരിച്ചിട്ടില്ല എന്ന കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.