Publish Date: Tue, 24 Jul 2018 (10:11 IST)
Updated Date: Tue, 24 Jul 2018 (10:13 IST)
വാളയാര്‍ ചെക്ക് പോസ്റ്റില്‍ ലോറി സമരക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മരിച്ചത് ബാഷയല്ലെന്നും വിജയ് ആണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ലോറി ഡ്രൈവര്‍ മൊഴി മാറ്റിയതാണ് സംശയത്തിനിടയാക്കിയത്. കേരളത്തിലേക്ക് പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനര്‍ കോയമ്പത്തൂര്‍ സ്വദേശി മുരുകേഷന്റെ മകന്‍ വിജയ് ആണ് കൊല്ലപ്പെട്ടതെന്ന് ലോറി ഡ്രൈവർ മൊഴി നൽകി.
എന്നാല്‍ ഇയാള്‍ അടുത്തിടെ മതംമാറിയിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദുരഭിമാനക്കൊലയാണോ എന്ന സംശയത്തിലാണ് പോലീസ്.
വിജയ് അടുത്തിടെ മതംമാറിയിരുന്നു. മുബാറക്ക് ബാഷ എന്ന യുവാവ് കൊല്ലപ്പെട്ടെന്നായിരുന്നു സംഭവം നടന്ന ഉടനെ വാര്‍ത്ത പ്രചരിച്ചത്. പ്രണയിച്ച യുവതിയെ വിവാഹം ചെയ്യാനാണ് മതംമാറിയതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ലോറി തടയാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും ലോറി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് സമരക്കാര്‍ ലോറികള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ലോറിയുടെ ചില്ല് തകര്‍ന്ന് പരിക്കേറ്റാണ് മുബാറക് മരിച്ചതെന്നായിരുന്നു റിപ്പോർട്ട്.